സർക്കാർ ആശുപത്രികളിലെ ഒ.പി. സമയം കൂട്ടിയത് പിൻവലിക്കണം- കെ.ജി.എം.ഒ.എ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം കൂട്ടിയതിൽ പ്രതിഷേധിച്ച് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. രോഗികൾ കൂടുന്നതിന് അനുസരിച്ച് കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം ഒ.പി സമയം വർധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും കെ.ജി.എം.ഒ.എ. ആവശ്യപ്പെട്ടു.

സർക്കാർ ആശുപത്രികളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ഒ.പി. സമയം എട്ടുമുതൽ രണ്ടുവരെയാക്കി ഇന്നലെ സർക്കാർ ഉത്തരവിറിക്കിയിരുന്നു. നേരത്തേ ഒരുമണിവരെയായിരുന്നു ഒ.പി. ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവാണ് ഇന്ന് സർക്കാർ ആശുപത്രികള്‍ നേരിടുന്ന പ്രധാന പ്രശ്നമെന്നും ആശുപത്രികളിലെ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ഡോക്ടർമാരുടെ എണ്ണം കൂട്ടുന്നതിനുപകരം, ജോലിസമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ അംഗീകരിക്കാനാവില്ലെന്നും കെ.ജി.എം.ഒ.എ. വ്യക്തമാക്കി.

നിലവിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത ശാരീരിക-മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും. വിഷയത്തിൽ സർക്കാർ ചർച്ച്ക്ക് തയ്യാറാവണമെന്നും ഉത്തരവ് അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സംഘടന അറിയിച്ചു.

ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ ആശുപത്രികളിലെ ജോലിസമയം പരിഷ്കരിച്ചത്. പുതിയ ഉത്തരവ് പ്രകാരം സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ 8 മുതൽ 3 വരെയാക്കും. ഡപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തു. രാവിലെ 8 മുതൽ 2 വരെയാണ് ഒ.പി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ ഓഫിസർമാർക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്. 

News Summary - Increased OP time in government hospitals should be withdrawn - KGMO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.