തിരുവനന്തപുരം: രാജ്യത്തെ ഇസ്ലാമോഫോബിയക്കെതിരെ ഇഫ്താർ സംഗമവുമായി പി.കെ. റോസി ഫൗണ്ടേഷൻ. 'ഇഫ്താർ ഇ മുസഹാമത്' പേരിൽ നടന്ന സംഗമം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാഗ്പൂരിലെ സർസംഘ് ചാലകിനെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കി ഒരു രാജ്യം ഒരു ഭരണാധികാരി എന്ന സ്വപ്നമാണ് സംഘ്പരിവാർ ശക്തികൾ രാജ്യത്ത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പകയുടെ രാഷ്ട്രീയം പടരുന്ന കാലത്ത് സ്നേഹത്തിന്റെ പ്രതിരോധം തീർക്കാൻ ഇഫ്താർ വിരുന്നുകൾക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
യു.എ.പി.എ ചുമത്തി അറസ്റ്റിലാവുകയും 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കുറ്റമുക്തനാക്കപ്പെടുകയും ചെയ്ത റാസിഖ് റഹീം മുഖ്യപ്രഭാഷണം നടത്തി. കുറ്റമുക്തനാക്കപ്പെട്ടിട്ടും ഭരണകൂടവും പൊലീസും വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രകാരി ജെ. ദേവിക, ആക്ടിവിസ്റ്റ് മാഗ്ലിൻ ഫിലോമിന, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്റ്റേറ്റ് ട്രഷറർ മുംതാസ് ബീഗം, ജി.ഐ.ഒ ജില്ല പ്രസിഡന്റ് മുഫീദ ജലീൽ, കവി ഷമീനബീഗം, കുട്ടിക്കടത്തിനെതിരെ സമരം ചെയ്ത അനുപമ-അജിത് ദമ്പതികൾ എന്നിവരും സംസാരിച്ചു.
സ്റ്റാച്യു ട്രിവാൻഡ്രം ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി ബിജു ഗോവിന്ദ് അധ്യക്ഷതവഹിച്ചു. ശാസ്തമംഗലം ജുമാമസ്ജിദ് ചീഫ് ഇമാം ഉവൈസ് അമാനി തോന്നയ്ക്കൽ പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.