ചികിത്സ ആവശ്യമെന്ന് ഡോക്ടർമാർ; ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടർന്നേക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടർന്നേക്കും. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതായാണ് വിവരം. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ളത്.

ഇന്നലെ ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയത്. എന്നാൽ, അറസ്റ്റിൽ നിന്ന് രക്ഷതേടാൻ വേണ്ടി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നുവെന്നാണ് വിജിലൻസ് വാദം. ഡോക്ടർമാരുടെ നിർദേശം കണക്കിലെടുക്കുകയാണെങ്കിൽ ഇബ്രാഹിംകുഞ്ഞിനെ ജില്ല ആശുപത്രിയിലേക്ക് മാറ്റേണ്ടിവരും.

ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലൻസ് സംഘം വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇബ്രാഹിംകുഞ്ഞ് ഇന്ന് ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജ് കൊച്ചിയിലെ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.