വി.ഡി. സതീശൻ

‘ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്...’; വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്‍റെ വിജയമെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പോരാട്ടവും ആത്മധൈര്യവും ഉയർത്തിയ ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായപ്പോഴും ധര്‍മേന്ദ്ര പ്രധാനെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ശ്രമിച്ചത്. പ്രക്ഷോഭത്തിനൊടുവില്‍ അദ്ദേഹത്തിന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു. ഇതൊരു ചരിത്ര വിജയമാണ്. സമരവീര്യത്തിനു മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക്, മനപൂര്‍വം പ്രകോപനമുണ്ടാക്കി സമരവീര്യം കെടുത്താന്‍ ശ്രമിച്ചവര്‍ക്ക്, രാജ്യത്തെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക്, തങ്ങളുടെ എം.പിമാരെ ക്രൂരമായി കയ്യേറ്റം ചെയ്തവര്‍ക്ക്... അങ്ങനെ എല്ലാ തരത്തിലും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചവര്‍ ഇപ്പോള്‍ തല താഴ്ത്തി നില്‍ക്കുകയാണെന്നും സതീശൻ പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ രാജി ആവശ്യപ്പെട്ട് സി.ജെ.പിയും പ്രതിപക്ഷവും നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത്. സമരക്കാരുടെയും പ്രതിപക്ഷത്തിന്‍റെയും പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ രാജിയിൽ പിന്നോട്ടില്ലെന്നു സമരക്കാർ ഉറപ്പിച്ചു പറഞ്ഞതോടെയാണ് ഒടുവിൽ മോദിയുടെ വിശ്വസ്തനായ ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടി വന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നു. പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ലെന്ന നിലയിലെത്തിയപ്പോഴാണ് വൈകിയെങ്കിലും രാജി ഉണ്ടായത്. പോരാട്ടവും ആത്മധൈര്യവും ഉയർത്തിയ ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്. ഇത്രയും ദിവസം കുട്ടികളെ തെരുവിലിട്ട് തല്ലിയൊതുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷം വന്ന ധർമേന്ദ്ര പ്രധാൻ്റെ രാജി സ്വാഗതം ചെയ്യുന്നു !

രാജ്യത്തെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണിത്. അവരുടെ പോരാട്ടത്തിന് ഉറച്ച പിന്തുണ നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം നിന്നു. ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായപ്പോഴും ധര്‍മ്മേന്ദ്ര പ്രധാനെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ശ്രമിച്ചത്. പ്രക്ഷോഭത്തിനൊടുവില്‍ ധര്‍മ്മേന്ദ്ര പ്രധാന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു.

ഇതൊരു ചരിത്ര വിജയമാണ്. സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക്, മനപൂര്‍വം പ്രകോപനമുണ്ടാക്കി സമരവീര്യം കെടുത്താന്‍ ശ്രമിച്ചവര്‍ക്ക്, രാജ്യത്തെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക്, ഞങ്ങളുടെ എം.പിമാരെ ക്രൂരമായി കയ്യേറ്റം ചെയ്തവര്‍ക്ക്... അങ്ങനെ എല്ലാ തരത്തിലും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചവര്‍ ഇപ്പോള്‍ തല താഴ്ത്തി നില്‍ക്കുന്നു.

NEET പോലുള്ള പരീക്ഷകള്‍ കുറ്റമറ്റരീതിയില്‍ നടത്തണം. വിദ്യാര്‍ഥികളുടെ ഭാവിയും ജീവനും വച്ചുള്ള ചൂതാട്ടത്തിന് ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിന്നു കൊടുക്കരുത്.

Full View
Tags:    
News Summary - V.D. Satheesan hails the victory of the students' struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.