വീട്ടുമുറ്റത്തെ കൃഷി കാട്ടാന നശിപ്പിച്ച നിലയിൽ
തൊടുപുഴ: ജില്ലയിൽ കാട്ടാനശല്യം രൂക്ഷമായി. പലഭാഗങ്ങളിലും പട്ടാപ്പകൽ പോലും കാട്ടാനകൾ ഇറങ്ങുന്ന സാഹചര്യമാണ്. പലർക്കും പേടിച്ച് പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല. ഒരു മാസം മുമ്പാണ് കുട്ടികളെ സ്കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെ ചിന്നക്കനാലിൽ മാരി എന്ന യുവതിയെ കാട്ടാന കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകാനായി ഓട്ടോ കാത്തു നിന്ന സ്കൂൾ വിദ്യാർഥിയെ കാട്ടുപോത്തും കുത്തിപ്പരിക്കേൽപിച്ചു. വന്യമൃഗങ്ങളുടെ ശല്യം പല മേഖലകളിലും ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുകയാണ്.
കാട്ടാന തകർത്ത റേഷൻ കട
പീരുമേട്ടിൽ കാട്ടാന കൃഷി നശിപ്പിച്ചു
പീരുമേട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കൃഷികൾ നശിപ്പിച്ചു. കല്ലാർ പുതുവയലിൽ തോമസിന്റെ വീട്ടുമുറ്റത്താണ് വ്യാഴാഴ്ച രാത്രി കാട്ടാനയെത്തി കൃഷി നശിപ്പിച്ചത്. വാഴ, തെങ്ങ്, ഏലം കൃഷികൾ വൻതോതിൽ നശിപ്പിച്ചു. വീട്ടുമുറ്റത്ത് ആന എത്തിയതോടെ വീട്ടിനുള്ളിൽ ഉള്ളവരും ഭയന്നുവിറച്ചു. നിരന്തരം ആന കൃഷിയിടങ്ങളിലിറങ്ങി കൃഷിനാശം സൃഷ്ടിക്കുന്നത് കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നത്. രാത്രി ആനകൾ ജനവാസ മേഖലയിൽ എത്തുന്നതിനാൽ വീടിന് പുറത്തിറങ്ങാൻ പ്രദേശവാസികൾ ഭയക്കുകയാണ്.
റേഷൻ കടക്ക് മുന്നിലെത്തിയ കാട്ടാന
ചക്കക്കൊമ്പന്‍റെ പരാക്രമം; റേഷൻ കട വീണ്ടും തകർത്തു
ആനയിറങ്കലിൽ ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പൻ എന്ന് പ്രദേശവാസികൾ വിളിക്കുന്ന കാട്ടാന റേഷൻ കട തകർത്തു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം. തുടർച്ചയായി പന്ത്രണ്ടാം തവണയാണ് ഈ റേഷൻ കട കാട്ടാന തകർക്കുന്നത്. കടയുടെ വാതിലും ഭിത്തിയും തകർത്ത ആന അകത്തുണ്ടായിരുന്ന അരിയും ആട്ടയും തിന്നാനുള്ള ശ്രമത്തിലായിരുന്നു. വിവരമറിഞ്ഞ് പ്രദേശവാസികൾ തടിച്ചുകൂടി ബഹളം വെച്ചതോടെയാണ് കാട്ടാന പിൻവാങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിതന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. നാട്ടുകാർ ചേർന്നാണ് ആനയെ തുരത്തിയത്. എന്നാൽ, പുലർച്ചയോടെ വീണ്ടുമെത്തി ആക്രമണം നടത്തുകയായിരുന്നു. റേഷൻ കടക്കു പുറമെ ലയൻസിലെ മണിയുടെ കടക്കുനേരെയും ആക്രമണമുണ്ടായി. നിരന്തരം കാട്ടാനശല്യമുണ്ടാകുന്ന ആനയിറങ്കലിൽ വനം വകുപ്പിന്റെയോ റാപിഡ് റെസ്പോൺസ് ടീമിന്റെയോ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
റേഷൻ കട 12 തവണ തകർക്കപ്പെട്ടിട്ടും ശാശ്വതമായ സുരക്ഷ സംവിധാനമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നാട്ടുകാർ ജീവൻ പണയംവെച്ച് കഴിയുമ്പോഴും വനംവകുപ്പും ആർ.ആർ.ടിയും തികഞ്ഞ അനാസ്ഥ കാട്ടുകയാണെന്ന രൂക്ഷവിമർശനമാണ് പ്രദേശവാസികൾ പങ്കുവെക്കുന്നത്.
കല്യാണത്തണ്ടിലെത്തിയ കാട്ടാനക്കൂട്ടം
കല്യാണത്തണ്ടിലും കാട്ടാനശല്യം
കട്ടപ്പന: കല്യാണത്തണ്ടിൽ എത്തുന്ന ടൂറിസ്റ്റുകൾ ഒരു കരുതൽകൂടി എടുക്കുന്നത് നന്നായിരിക്കും. തൊട്ടടുത്തുതന്നെയുള്ള ഇടുക്കി വന്യജീവി സങ്കേതത്തിൽനിന്ന് ഇവിടേക്ക് കാട്ടാനക്കൂട്ടമെത്തുന്നുണ്ട്. ഇടുക്കി വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന കല്യാണത്തണ്ട് മലനിരകളിലെ പുൽമേടുകളിൽ കുറിഞ്ഞി പൂവിട്ടതോടെ സഞ്ചാരികളുടെ പ്രവാഹമാണ്. ഇടുക്കി വന്യജീവി സങ്കേതത്തിൽനിന്നുള്ള കാട്ടാനക്കൂട്ടം കല്യാണത്തണ്ട് മേഖലയിൽ സ്‌ഥിരസാന്നിധ്യമാണ്. ആനക്കൂട്ടം കടന്നുപോകുന്ന ആനത്താരയിലാണ് കുറിഞ്ഞി കൂടുതലും പൂവിട്ടത്.
കുറിഞ്ഞിപൂക്കൾ കാണാൻ ടൂറിസ്റ്റുകൾ എല്ലാ മേഖലയിലേക്കും കടന്നു ചെല്ലുന്നുണ്ട്. ആനക്കൂട്ടത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മുൻധാരണ ഇല്ലാതെ കടന്നുവരുന്നവരാണ് സൂക്ഷിക്കേണ്ടത്. ചെടികളിൽ പൂക്കൾ വിരിയാൻ തുടങ്ങിയതേയുള്ളൂ. ആഗസ്റ്റ് അവസാനം-സെപ്റ്റംബർ ആദ്യ ആഴ്ചയോടെ മലനിരകൾ മുഴുവൻ നീലവസന്തത്തിൽ കുളിരണിയുമെന്നാണ് കരുതുന്നത്. സമുദ്ര നിരപ്പിൽനിന്ന് 1500ഓളം അടി ഉയരത്തിലാണ് കല്യാണത്തണ്ട് മലനിരകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.