തിരുവനന്തപുരം: പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോ. ഹാരിസ് ചിറക്കൽ. തന്നെ അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
തന്നോട് ചോദിച്ച് റിപ്പോര്‍ട്ട് തയാറാക്കാമായിരുന്നുവെന്നും ചികിത്സയിൽ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നൽകിയെന്നും പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. തന്നെ കേള്‍ക്കാതെ മാധ്യമങ്ങളോട് സംസാരിച്ചു. മേലുദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാമായിരുന്നു. എല്ലാം തുറന്നുപറഞ്ഞതിന്‍റെ വിരോധമാകാം തന്നോടെന്നും ഹാരിസ് പറഞ്ഞു. താന്‍ പണിക്കാരന്‍ മാത്രമാണ്. സൗകര്യം ഒരുക്കേണ്ടത് അവരാണ്.
പ്രത്യേക നിമിഷത്തിലായിരിക്കും അവര്‍ അത്തരത്തിലുള്ള വാര്‍ത്താസമ്മേളനം വിളിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇനിയും തന്‍റെ വകുപ്പ് മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ അവരുടെ പിന്തുണ ആവശ്യമാണ്. എല്ലാ സംവിധാനവും ഒരുക്കേണ്ടത് അവരാണ്. ഇനിയും അവര്‍ സഹായിക്കേണ്ടതുണ്ട്. ശത്രുപക്ഷത്തുനിന്ന് പോകാനാകില്ല. ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ല. പല ചികിത്സ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒന്നിച്ചാലെ മെഡിക്കൽ കോളേജിലെ ചികിത്സ സംവിധാനം മുന്നോട്ടുപോകുവെന്നും ഡോ. ഹാരിസ് പറഞ്ഞു.
സഹപ്രവർത്തകർ തന്നെയാണ് തന്നെ കുടുക്കാൻ ശ്രമിച്ചതെന്ന് നേരത്തേ കെ.ജി.എം.സി.ടി.എ ഗ്രൂപ്പിൽ ഡോ. ഹാരിസ് കുറിപ്പിട്ടിരുന്നു. സഹപ്രവർത്തകനെ ജയിലിലടക്കാൻ വ്യഗ്രതയുണ്ടായെന്നും ഏതാനും വെള്ളിനാണയങ്ങൾക്കുവേണ്ടി ക്രൂശിക്കാൻ ശ്രമിച്ചുവെന്നും മരണത്തിലേക്ക് തള്ളിയിടാൻ ശ്രമിച്ചുവെന്നും അവരെ കാലം രക്ഷിക്കട്ടെ എന്നും ഹാരിസ് കുറിപ്പിൽ പറഞ്ഞിരുന്നു.
തുടർന്ന് ഡി.എം.ഇ അടക്കം മൂന്നുപേരെ കെ.ജി.എം.സി.ടി.ഇ ഗ്രൂപിൽ നിന്ന് റിമൂവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.