കോലഞ്ചേരി: റെക്കോഡ് പോളിങ്ങിന്റെ ആവേശത്തിൽ കുന്നത്തുനാട്ടിലെ ത്രികോണപ്പോര്. സംവരണ മണ്ഡലമായ കുന്നത്തുനാടാണ് 84.90 ശതമാനം പോളിങ്ങുമായി എറണാകുളം ജില്ലയിൽ മുന്നിലെത്തിയത്. ഇടത്-വലത്-എൻ.ഡി.എ പോര് നടന്ന ഇവിടെ ആവേശം പോളിങ്ങിലും പ്രകടമായി. പോളിങ് വർധനവിൽ മൂന്ന് മുന്നണികളും നേട്ടം അവകാശപ്പെടുന്നു.
പതിനായിരത്തിലേറെ വോട്ടിന് ജയിക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. 3000-5000 വോട്ടുകൾക്ക് ജയിക്കുമെന്ന് എൻ.ഡി.എയും എൽ.ഡി.എഫും അവകാശപ്പെടുന്നു. എട്ട് പഞ്ചായത്തുകളുള്ള മണ്ഡലത്തിൽ നാലെണ്ണം യു.ഡി.എഫും മൂന്നെണ്ണം എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായ ട്വന്റ 20യുമാണ് ഭരിക്കുന്നത്. ഒരിടത്ത് ആർക്കും ഭൂരിപക്ഷമില്ല.
2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയാണ് മണ്ഡലത്തിൽ ജയിച്ചതെങ്കിലും തുടർന്നുവന്ന ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഒന്നാമതും ട്വന്റി 20 രണ്ടാമതുമായി. ഇത്തവണ എൻ.ഡി.എ സഖ്യം വിജയിക്കുമെന്ന പ്രചാരണംമൂലം വാഴക്കുളം, കുന്നത്തുനാട് അടക്കം മുസ്‍ലിം ന്യൂനപക്ഷ മേഖലകളിൽ യു.ഡി.എഫിന് അനുകൂല ഏകോപനം ഉണ്ടായതായാണ് സൂചന . ഇതോടൊപ്പം എൻ.ഡി.എ സഖ്യത്തിലായതോടെ ട്വന്റി 20യുടെ അടിസ്ഥാന വോട്ടുബാങ്കായ ക്രൈസ്തവരിൽ ഒരുവിഭാഗവും കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചു. ഈ ഘടകങ്ങൾ ഒത്തുചേർന്നാൽ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിക്കും.സിറ്റിങ് എം.എൽ.എ എന്ന നിലയിലുള്ള സ്വാധീനവും കോൺഗ്രസ് - ബി.ജെ.പി വോട്ടുകളിൽ വലിയ രീതിയിലുള്ള ചോർച്ചയും ഉണ്ടായാലേ ഇടത് മുന്നണിക്ക് സാധ്യതയുള്ളൂ. വോട്ട് കൊഴിഞ്ഞുപോക്ക് എത്രത്തോളമുണ്ടെന്ന് വിലയിരുത്താനാകാത്തതിനാൽ വിജയത്തെ കുറിച്ച് എൻ.ഡി.എ നേതൃത്വത്തിനും ഉറപ്പിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.