ഇഷ്ടമുള്ളിടത്ത് പ്രതിഷേധം നടത്താൻ ആർക്കും അവകാശമില്ലെന്ന് ഹൈകോടതി

കൊച്ചി: സമരം ചെയ്യുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന് ഹൈകോടതി. ഫെഡറൽ ബാങ്ക് ആസ്ഥാനത്തിന്‍റെയും ശാഖ ഓഫിസുകളുടെയും 50 മീറ്റർ ചുറ്റളവിൽ ധർണയടക്കം സമരങ്ങൾ പാടില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണം. 200 മീറ്റർ ചുറ്റളവിൽ സമരം പാടില്ലെന്ന ആലുവ മുൻസിഫ് കോടതിയുടെ ഉത്തരവ് ഭേദഗതി ചെയ്ത നോർത്ത് പറവൂർ അഡീ. ജില്ല കോടതി പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തിയാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. മുൻസിഫ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത് ചോദ്യം ചെയ്ത് ഫെഡറൽ ബാങ്ക് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

മുന്നറിയിപ്പില്ലാതെ ഫെഡറൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ ധർണ നടത്തിയതിനെതിരെ ബാങ്ക് നൽകിയ ഹരജിയിലാണ് മുൻസിഫ് കോടതി ഉത്തരവുണ്ടായത്. ബാങ്കിലേക്ക് ജീവനക്കാരും ഇടപാടുകാരും വരുന്നതും പോകുന്നതും തടയരുതെന്നും നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യരുതെന്നും മുൻസിഫ് കോടതി ഉത്തരവിട്ടു. ആസ്ഥാന മന്ദിരം, ട്രെയിനിങ് സെന്‍റർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് എന്നിവയുടെയും ശാഖകളുടെയും 200 മീറ്റർ ചുറ്റളവിൽ യോഗമോ ധർണയോ പ്രകടനമോ നടത്തുന്നതും പോസ്റ്ററുകളോ ബാനറുകളോ സ്ഥാപിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും സമരപ്പന്തൽ സ്ഥാപിക്കുന്നതും തടഞ്ഞു. നിലവിലെ നോട്ടീസ് ബോർഡ്, ഹോർഡിങ്സ്, ബാനറുകൾ തുടങ്ങിയവ നീക്കാനും ആവശ്യപ്പെട്ടു.

ഇതിനെതിരെ നൽകിയ അപ്പീൽ ഹരജി പരിഗണിച്ച പറവൂർ അഡീ. ജില്ല കോടതി മുൻസിഫ് കോടതി ഉത്തരവിന്‍റെ ആദ്യഭാഗം നിലനിർത്തി. അതേസമയം, 200 മീറ്റർ ചുറ്റളവിൽ സമരം പാടില്ലെന്ന ഉത്തരവ് ബാങ്കിന്‍റെ സമാധാനപരമായ പ്രവർത്തനം തടസ്സപ്പെടുത്തുന്ന വിധം പ്രതിഷേധ പരിപാടികൾ പാടില്ലെന്ന വിധം ഭേദഗതി ചെയ്തു. ഈ ഉത്തരവിനെതിരായാണ് ബാങ്ക് ഹൈകോടതിയെ സമീപിച്ചത്.

ജോലിസ്ഥലത്ത് പ്രതിഷേധിക്കാനും സമാധാനപരമായി സംഘടിക്കാനും പ്രകടനം നടത്താനും ഇന്ത്യൻ ഭരണഘടനയുടെ 19ാം അനുഛേദം തൊഴിലാളികൾക്ക് അവകാശം നൽകുന്നുണ്ടെങ്കിലും നിയമപരമായി ഇടപാടുകൾ നടത്താനുള്ള ബാങ്ക് ഉടമകളുടെ അവകാശത്തിലേക്ക് കടന്നുകയറുന്ന സമരരീതി അനുവദനീയമല്ലെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു. ഇടപാടുകാരുടെ വിശ്വാസത്തിലും ആത്മവിശ്വാസത്തിലും അധിഷ്ഠിതമാണ് ബാങ്കിങ് ബിസിനസ്. സമാധാനപരമായ സമരംപോലും ഇടപാടുകാരെ ഭയപ്പെടുത്താനും ആശങ്കപ്പെടുത്താനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് സമരങ്ങൾ 50 മീറ്റർ ചുറ്റളവിനകത്ത് പാടില്ലെന്ന തരത്തിൽ ഉത്തരവിൽ കോടതി ഭേദഗതി വരുത്തിയത്. സംഘം ചേരാനും പ്രതിഷേധിക്കാനുള്ള ജീവനക്കാരുടെ അവകാശം ഇതിലൂടെ ഹനിക്കപ്പെടുന്നില്ലെന്നും കോടതി വിലയിരുത്തി.

Tags:    
News Summary - High Court said that no one has the right to protest wherever they want

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.