ബന്ധുനിയമനത്തില്‍ കുടുങ്ങി ഷംസീറും; ഭാര്യയുടെ നിയമനം ഹൈകോടതി റദ്ദാക്കി

കൊച്ചി: എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസറായി നിയമിച്ച നടപടി ഹൈകോടതി റദ്ദാക്കി. ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ ഡോ. എം.പി. ബിന്ദുവിന് പകരം നിയമനം നൽകാനും സിംഗിൾബെഞ്ച് ഉത്തരവിട്ടു. സംവരണ ചട്ടവും മറ്റ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിയമനം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സ്കൂൾ ഒാഫ് പെഡഗോഗിക്കൽ സയൻസിലെ അധ്യാപക നിയമനത്തിന് സർവകലാശാല നടത്തിയ വാക്ക് ഇൻ ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ തന്നെ മറികടന്ന് സി.പി.എം നേതാവും തലശ്ശേരി എം.എൽ.എയുമായ ഷംസീറിെൻറ ഭാര്യ പി.എം. ഷഹലയെ നിയമിച്ച നടപടി ചോദ്യം ചെയ്ത് കണ്ണൂർ ചാവശ്ശേരി സ്വദേശി ബിന്ദുവാണ് കോടതിയെ സമീപിച്ചത്.

ഹരജിക്കാരി 2015 -18 ൽ ഇവിടെ അസി. പ്രഫസറായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. 2018ൽ പുതിയ നിയമനത്തിന് ജൂൺ 14ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരുന്നതിനെ തുടർന്ന് ഡിപ്പാർട്മെൻറിൽ അന്വേഷിച്ചപ്പോൾ തനിക്ക് ഒന്നും ഷഹലക്ക് രണ്ടും റാങ്ക് കിട്ടിയതായാണ് അറിയാൻ കഴിഞ്ഞത്. തന്നെക്കാൾ അഞ്ചു മാർക്ക് കുറവാണ് ഷഹലയ്ക്ക് ലഭിച്ചതെന്നും അറിഞ്ഞതായി ഹരജിയിൽ പറയുന്നു. എന്നാൽ, തന്നെ മറികടന്ന് ജൂലായ് 19 ന് ഷഹലയ്ക്ക് നിയമനം നൽകുകയായിരുന്നു. സംവരണ ചട്ട പ്രകാരമാണ് ഷഹലയെ നിയമിച്ചതെന്നാണ് സർവകലാശാല നൽകിയ വിശദീകരണം. എന്നാൽ, കരാർ നിയമനങ്ങളിൽ സർവകലാശാല സാധാരണ സംവരണചട്ടം പാലിക്കാറില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഒരു തസ്തികയിലേക്ക് മാത്രം കരാർ നിയമനം നടത്തുേമ്പാൾ സംവരണാടിസ്ഥാനത്തിൽ നിയമനം പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. അതിനാൽ, ഇൻറർവ്യൂ അടക്കമുള്ള പ്രക്രിയകളിൽ ആദ്യ റാങ്ക് ലഭിച്ചയാൾക്ക് വേണം നിയമനം നൽകാൻ. നിയമനത്തിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലും സംവരണ തസ്തികയാണെന്ന വിവരം പറയുന്നില്ലെന്നും  കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - high court cancels shamseer mla wife teacher post- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.