തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. തെക്കൻ കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനിടെ, മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മെയ് മാസം അവസാനത്തോടെ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ പെയ്ത മഴയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. തിരുവമ്പാടി പുന്നയ്ക്കലില്‍ തോടിനു കുറുകെയുള്ള താത്കാലിക പാലം മഴയില്‍ ഒലിച്ചു പോയി.
താമരശ്ശേരി കൂടത്തായി പാലത്തില്‍ മഴയത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കൂട്ടാലിടയില്‍ കാറിനു മുകളില്‍ മരം വീണ് കാര്‍ തകര്‍ന്നു.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇടുക്കിയില്‍ ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്നും നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.