കൊച്ചി: വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് ‘സ്നേഹബന്ധം’ തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി വൃക്ക ദാനത്തിനുള്ള അപേക്ഷ ജില്ലാ ഓതറൈസേഷൻ സമിതി നിരസിച്ച സംഭവത്തിൽ ഹൈകോടതി ഇടപെടൽ.
അവയവദാനത്തിനുള്ള അപേക്ഷ നിരസിച്ചതിനെതിരെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ അപ്പീലിൽ രണ്ടാഴ്ചക്കകം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് പി. കൃഷ്ണകുമാറിന്‍റെ ഉത്തരവ്. അവയവദാനത്തിന് അനുമതി നൽകാൻ ജില്ല ഓതറൈസേഷൻ സമിതിക്ക് നിർദേശം നൽകുകയോ അപ്പീൽ ഉടൻ തീർപ്പാക്കാൻ ഉത്തരവിടുകയോ വേണമെന്നാവശ്യപ്പെട്ട് അവയവദാതാവായ അമ്പലപ്പുഴ സ്വദേശിനി നൽകിയ ഹരജി തീർപ്പാക്കിയാണ് കോടതി നിർദേശം.
എറണാകുളം പുത്തൻകുരിശ് സ്വദേശിക്ക് അമ്പലപ്പുഴ സ്വദേശിനി വൃക്ക നൽകാൻ തയാറായതിനെ തുടർന്ന് നൽകിയ സംയുക്ത അപേക്ഷ നേരത്തെ എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ചെയർമാനായ ഓതറൈസേഷൻ സമിതി തള്ളിയിരുന്നു. അയവയ സ്വീകർത്താവിന്‍റെ ഭാര്യയും ദാതാവും തമ്മിൽ ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തിൽ വെച്ചുള്ള പരിചയവും അതേതുടർന്നുള്ള സ്നേഹബന്ധവുമാണെന്നായിരുന്നു അപേക്ഷയിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഇരുവരുടേയും മതം വ്യക്തമാക്കി വ്യത്യസ്ത വിശ്വാസികളായതിനാൽ ഈ വാദം ശരിയാകാൻ സാധ്യതയില്ലെന്ന സൂചന നൽകിയാണ് അപേക്ഷ തള്ളിയത്. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. മതം പറഞ്ഞ് ഓതറൈസേഷൻ സമിതി അവയവ മാറ്റത്തിന് അനുമതി നിഷേധിച്ച വാർത്ത ‘മാധ്യമം’നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.