പേവിഷബാധയേറ്റ് മരണം; സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാർക്കെതിരെ കേസ്

പുനലൂർ: ആന്റി റാബീസ് കുത്തിവെപ്പെടുത്ത എട്ട് വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാരെ പ്രതിയാക്കി പുനലൂർ പൊലീസ് കേസെടുത്തു. ഡോക്ടർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ, സൂപ്രണ്ട് കെ.ആർ. സുനിൽകുമാർ എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മരിച്ച നിയ ഫൈസലിന് ചികിത്സ നൽകിയത് അശ്രദ്ധമായും ഉദാസീനമായും ആണെന്ന കുറ്റമാണ് ഡോക്ടർമാർക്കെതിരെയുള്ളത്. ചികിത്സ വിവരങ്ങൾ നൽകാതെ ചികിത്സാപിഴവ് മറച്ചുവെച്ച് തെളിവ് നശിപ്പിച്ചതിനാണ് സൂപ്രണ്ടിനെതിരെ കേസ്.

2025 ഏപ്രിൽ എട്ടിന് ആണ് കുന്നിക്കോട് ശാസ്ത്രി ജങ്ഷൻ ജാസ്മിൻ മൻസിലിൽ ഹബീറയുടെ മകൾ നിയയെ വീടിന് സമീപം തെരുവ് നായ കടിച്ചത്. തുടർന്ന് വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ എടുത്ത ശേഷം ഡോക്ടറുടെ നിർദേശപ്രകാരം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, പേവിഷബാധക്കുള്ള കുത്തിവെപ്പ് നൽകുമ്പോൾ നിഷ്‍കർഷിച്ച കാര്യങ്ങൾ പാലിക്കാതെ ചികിത്സ പിഴവ് വരുത്തിയെന്നാണ് പരാതി.

പിന്നീട് പേവിഷബാധ മൂർച്ഛിച്ച നിയ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2025 മെയ് അഞ്ചിന് മരിച്ചു. തുടർന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ചികിത്സ സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം മാതാവ് താലൂക്ക് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും സൂപ്രണ്ട് വിവരങ്ങൾ നൽകാതെ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇവർ ആരോപിച്ചിരുന്നു. തുടർന്ന് ഹബീറ പുനലൂർ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയും ആരോപണ വിധേയരായ ഡോക്ടർമാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുകയുമായിരുന്നു. കുട്ടിയുടെ മാതാവിന് വേണ്ടി അഡ്വ. അനീസ് തങ്ങൾകുഞ്ഞ് ഹാജരായി.

Tags:    
News Summary - Case filed against four doctors including superintendent over death due to rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.