തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിച്ചു. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ അതിശക്തമായ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പ്. നാളെ എറണാകുളം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും സുരക്ഷ മുൻനിർത്തി ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്നാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ഐ പ്രദീപ് കുമാർ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. രണ്ടു ജില്ലകളിലും അതീവജാഗ്രത തുടരുകയാണ്. തെക്കൻ കേരളത്തിൽ ഇന്ന് പരക്കെ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രാത്രി മുതൽ മഴ കിട്ടുന്നുണ്ട്. നഗര, മലയോരമേഖലകളിൽ ഭേദപ്പെട്ട മഴ രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോമൊറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.