തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്തതോ അത്യന്തം കനത്തതോ ആയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി കാണപ്പെട്ട ചക്രവാതച്ചുഴി കർണാടക തീരം മുതൽ ആന്ധ്ര തീരം വരെ പടിഞ്ഞാറ് ദിശയിൽ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുമായി കൂടിച്ചേർന്നു.
ഇവയുടെ സ്വാധീനത്താൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഏഴു മുതൽ 11 സെന്റി മീറ്റർവരെയും 12 മുതൽ 20 സെന്റിമീറ്റർ വരെയും മഴ പെയ്യാം. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട്, ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും മഞ്ഞ അലെർട്ട് ആണ്.
കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ ഒമ്പതു വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
അതേസമയം, കനത്ത മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമില്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ പൊന്മുടിയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.
ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ രാത്രികാല യാത്രകൾക്ക് ദുരന്ത നിവാരണ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഇതനുസരിച്ച്, വൈകീട്ട് ഏഴു മുതൽ പുലർച്ചെ ആറു വരെയാണ് മലയോര മേഖലകളിലൂടെയുള്ള യാത്രക്ക് നിയന്ത്രണമുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രകൾ ഒഴിവാക്കുന്നത് അനിവാര്യമാണെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
നിയന്ത്രണം കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി, ഇടുക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (ആർ.ടി.ഒ), ഇടുക്കി ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ എന്നിവർക്ക് നിർദേശം നൽകി. കാലാവസ്ഥാ മുന്നറിയിപ്പുകൾ തദ്ദേശീയരും വിനോദസഞ്ചാരികളും അതീവ ഗൗരവത്തോടെ കാണണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.