കോട്ടയം: മുസ്ലിം വിരുദ്ധ വിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജിനെതിരായ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പി.സി. ജോർജിനെ ഇന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. പി.സി. ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോട്ടയം ജില്ല സെഷൻസ് കോടതിയുടെ ഇത്തരത്തിൽ നിർദേശിച്ചത്. ചാനൽ ചർച്ചയുടെ വിഡിയോയുടെ ഉള്ളടക്കം എഴുതിനൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
ബുധനാഴ്ച വിശദവാദം കേട്ടശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. മുമ്പും സമാന കേസിൽ ഉൾപ്പെട്ടയാളാണ് പി.സി. ജോർജെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വായിൽ തോന്നുന്നത് വിളിച്ചുപറയുകയാണ്. ഇത് സമൂഹത്തിലുണ്ടാക്കുന്ന അപകടം വലുതാണ്. ഇത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
പ്രതി ദീർഘകാലം ജനപ്രതിനിധിയായിരുന്നുവെന്നും ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കാനുള്ള ഗൗരവം വിഷയത്തിനില്ലെന്നുമായിരുന്നു പ്രതിഭാഗം നിലപാട്. തുടർന്നാണ് വിവാദ ചാനൽചർച്ചയുടെ വിഡിയോയും ഉള്ളടക്കവും സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചത്. ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയിലാണ് ജോർജ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.