ഹർഷിന ഇനിയും കോഴിക്കോട് മെഡിക്കൽ കോളജിൽ ഉണ്ടാവും; സമര നായികയായിട്ടല്ല, ഓഫിസ് അസിസ്റ്റന്‍റായി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ചികിത്സാ പിഴവ് സംഭവിച്ച് ജീവിതതാളം പിഴച്ചു തുടങ്ങിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഫീസ് അസിസ്റ്റന്‍റായി ജീവിതം കെട്ടിപ്പടുക്കാൻ ഹർഷിന. നീതിക്കായുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അസിസ്റ്റന്‍റായി ജോലിയിൽ പ്രവേശിച്ചു. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഹർഷിനക്ക് ജോലി നൽകി സർക്കാർ ഉത്തരവിറക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതിക്ക് കീഴിലാണ് നിയമനം. ബിരുദധാരിയായ ഹർഷിന. എന്നാൽ കത്രിക വയറ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഹർഷിനക്ക് പിന്നീട് തുടർ പഠനത്തിനോ ജോലി തേടാനോ കഴിഞ്ഞിരുന്നില്ല. തന്‍റെ ആവശ്യങ്ങൾ നിറവേറ്റിതന്ന യു.ഡി.എഫ് സർക്കാരിനും നീതിക്കായുള്ള പോരാട്ടത്തിൽ തന്നോടൊപ്പം നിന്ന സമരസമിതി നേതാക്കൾക്കും പ്രവർത്തകർക്കും ഹർഷിന നന്ദി പറഞ്ഞു.

തങ്ങൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും ഹർഷിന പറഞ്ഞു. മതിയായ നഷ്ടപരിഹാരം മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ഹർഷിന വ്യക്തമാക്കി.

മുൻ സർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, തുടർചികിത്സയ്ക്കായി വന്ന ഭീമമായ ചെലവ് കണക്കിലെടുത്ത് ഹർഷിന അത് സ്വീകരിച്ചിരുന്നില്ല.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത അസ്വസ്ഥതകളെത്തുടർന്ന് നടത്തിയ പരിശോധനയിൽ 2022 സെപ്റ്റംബർ 17ന് മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഈ കത്രിക പുറത്തെടുത്തത്. പിന്നീട് നീതിതേടി 104 ദിവസം കോഴിക്കോട് മെഡിക്കൽ കോളജിനു മുന്നിൽ ഹർഷിന സത്യഗ്രഹ സമരം നടത്തിയിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ സമര പന്തലിലെത്തി ഹർഷിനക്ക് പിന്തുണ നൽകിയിരുന്നു.

മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ അവ്യക്തതകൾ നിലനിന്നെങ്കിലും, ശാസ്ത്രീയ പരിശോധനകളിലൂടെ കത്രിക മെഡിക്കൽ കോളജിൽ നിന്നാണ് വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത് കേസിൽ നിർണായകമായി. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സർക്കാർ ഹർഷിനക്കൊപ്പമാണ് എന്ന് മുൻ ആരോഗ്യമന്ത്രി നിരന്തരം ആവർത്തിച്ചിരുന്നെങ്കിലും ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചിരുന്നില്ല. ആരോഗ്യ മന്ത്രിക്കെതിരെ ആറൻമുളയിൽ ഹർഷിന പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - harshina appointed as OA at medical college kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.