പാലക്കാട്: പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകാതെ ഓൺലൈനായി വിവാഹ രജിസ്ടേഷൻ നടത്താനുള്ള ഹരിനന്ദനയുടെ പോരാട്ടം ഫലം കണ്ടു. ഡൽഹിയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിനി എസ്. ഹരിനന്ദനയുടെയും ഭർത്താവ് കാസർകോട് നെക്രാജെ സ്വദേശി അരുണിന്റെയും ഇച്ഛാശക്തിക്ക് മുന്നിലാണ് സാങ്കേതിക കുരുക്കുകൾ വഴിമാറിയത്. വിദേശത്തുള്ളവർക്ക് മാത്രം ലഭിക്കുന്ന ഓൺലൈൻ വിവാഹ രജിസ്ട്രേഷനാണ് തദ്ദേശ വകുപ്പിന്റെ പ്രത്യേക ഉത്തരവിലൂടെ അനുവദിക്കപ്പെട്ടത്.
കഴിഞ്ഞ സെപ്റ്റംബർ 13ന് നടുവണ്ണൂരിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കിലും ഡൽഹിയിൽ ആർമി ഹോസ്പിറ്റലിൽ ഡോക്ടറായ അരുണിന് സേനയിൽ വിവാഹ രജിസ്ട്രേഷന് അത് മതിയാകുമായിരുന്നില്ല.
ഓൺലൈനിൽ പരിശോധിക്കാവുന്ന ആധികാരിക രേഖയാണ് സേന ആവശ്യപ്പെടുന്നത്. മറ്റ് ആനുകൂല്യങ്ങൾക്കും ഈ രേഖ അത്യാവശ്യമായിരുന്നു. അഞ്ചുമാസം മുമ്പ് ചലനശേഷിയെ ബാധിക്കുന്ന ‘ഗില്ലൻബാരി സിൻഡ്രോം’ രോഗം ബാധിച്ച ഹരിനന്ദനക്ക് വിവാഹ രജിസ്ട്രേഷന് നേരിട്ട് ഹാജരാകാൻ ഡൽഹിയിൽനിന്ന് നാട്ടിലേക്കുള്ള യാത്ര പ്രയാസകരമായിരുന്നു. നടുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറി, കെ.എം. സച്ചിൻദേവ് എം.എൽ.എ, തദ്ദേശവകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ, തദ്ദേശവകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കെല്ലാം അപേക്ഷ നൽകി.
നിയമം അനുവദിക്കില്ലെന്ന മറുപടി പല ഭാഗത്തുനിന്നുമുണ്ടായെങ്കിലും ഒടുവിൽ വിഷയം ശ്രദ്ധയിൽപെട്ട തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ പ്രത്യേക താൽപര്യത്തിൽ തിങ്കളാഴ്ച തദ്ദേശവകുപ്പിന്റെ പ്രത്യേക അനുമതിയോടെ ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ നടത്തി ഹരിനന്ദനക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.