പെരിന്തല്‍മണ്ണ: പാതിവിലക്ക് സ്‌കൂട്ടറുകളും വീട്ടുപകരണങ്ങളും വാഗ്ദാനംചെയ്ത് പണംതട്ടിയ സംഭവത്തിൽ നജീബ് കാന്തപുരം എം.എല്‍.എയ്‌ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് വഞ്ചനാ കുറ്റത്തിനുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
നജീബ് കാന്തപുരം എം.എല്‍.എയും മറ്റൊരാളും ചേര്‍ന്ന് വിലയുടെ പകുതി നല്‍കിയാല്‍ ലാപ്‌ടോപ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് പരാതി. വാട്‌സാപ്പിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ എം.എല്‍.എ ഓഫിസില്‍ വെച്ച് 21,000 രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. 40 ദിവസം കഴിഞ്ഞിട്ടും ലാപ്‌ടോപ് നല്‍കിയില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് അനുപമയുടെ പരാതി. ഭാരതീയ ന്യായ സംഹിതയുടെ 318 (4) , 3(5) വകുപ്പുകള്‍ പ്രകാരമാണ് എം.എൽ.എക്കെതിരെ കേസെടുത്തത്.
അതേസമയം, പാതിവില തട്ടിപ്പിൽ മറ്റു ജനപ്രതിനിധികളെ പോലെ താനും കബളിപ്പിക്കപ്പെട്ടതാണെന്ന് നജീബ് കാന്തപുരം പ്രതികരിച്ചു. ഇതുസംബന്ധിച്ച് ഇന്നലെ പി. സരിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘തന്‍റെ നിയോജക മണ്ഡലത്തിലെ നിരവധി സ്ത്രീകളും കുട്ടികളും തട്ടിപ്പിനിരയായി. അതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. നാട്ടിലെ മുഴുവൻ ജനപ്രതിനിധികളെയും സമർഥമായി കബളിപ്പിച്ച തട്ടിപ്പാണിത്. അതിനെ രാഷ്ട്രീയമായി കാണുന്നതിന് പകരം ഇരകളാക്കപ്പെട്ട സാധാരണക്കാരോടൊപ്പം നിൽക്കലാണ് പ്രധാനം. പാവപ്പെട്ട സ്ത്രീകൾക്ക് തയ്യൽ മെഷീൻ കൊടുക്കുന്ന, ജനപ്രതിനിധികൾ ഉപയോഗപ്പെടുത്തേണ്ട പദ്ധതിയുണ്ടെന്ന് പരിചയപ്പെടുത്തിയത് സായി കേന്ദ്രം ചെയർമാൻ അനന്തകുമാറാണ്. പെരിന്തൽമണ്ണയിൽ ‘മുദ്ര’എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സൗജന്യ തയ്യൽ പരിശീലനം നൽകിയിരുന്നു. ഇവർക്ക് പകുതി വിലയിൽ തയ്യൽ മെഷീൻ ലഭിച്ചാൽ സ്ത്രീകളെ ഏകോപിപ്പിച്ച് പുതിയ വസ്ത്ര ബ്രാൻഡ് വികസിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സഹകരിച്ചത്.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.