തൃശൂര്‍: മഴക്കാലപൂര്‍വ രോഗപ്രതിരോധ കാമ്പയിനിനെയും ശുചിത്വ യജ്ഞ പരിപാടികളെയും അവതാളത്തിലാക്കി സംസ്ഥാനത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. സംസ്ഥാനത്തെ ആയിരത്തോളം വരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ -ഗ്രേഡ് ഒന്ന് തസ്തികയിലുള്ളവരില്‍ 499 പേര്‍ക്കാണ് സ്ഥലംമാറ്റ ഉത്തരവ് വന്നത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റമായതോടെ നിലവില്‍ പി.എച്ച്.സി, സി.എച്ച്.സി തലങ്ങളിലെ ആരോഗ്യ വകുപ്പിെൻറ പ്രവര്‍ത്തനങ്ങളാകെ താളംതെറ്റി. ഇതര ജില്ലകളില്‍നിന്ന് ഉള്ളവരാണ് ഓരോ കേന്ദ്രങ്ങളിലേക്കും സ്ഥലംമാറിയെത്തുന്നത് എന്നതിനാല്‍ പ്രാദേശികമായും പ്രതിസന്ധികളുണ്ട്. പുതിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സ്ഥലവും പരിസരവും പരിചിതമായി വരുമ്പോഴേക്കും മഴക്കാലരോഗ പ്രതിരോധ പരിപാടി പാളും.
മഴക്കാലപൂര്‍വ രോഗപ്രതിരോധത്തിന് പുറമെ, ഡെങ്കിപ്പനി പ്രതിരോധവും മാലിന്യ നിര്‍മാര്‍ജന ബോധവത്കരണവുമാണ് അടിയന്തര പ്രാധാന്യത്തോടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. വീടുവീടാന്തരം കയറിയിറങ്ങിയും പൊതുസ്ഥല സന്ദര്‍ശനം നടത്തിയും തുടരുന്ന കാമ്പയിന് പുതിയൊരിടത്ത് ആരോഗ്യപരമായി പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. അധ്യയനം തുടങ്ങിയ സാഹചര്യത്തില്‍ കുടുംബ ജീവിതത്തെയും സ്ഥലംമാറ്റം ബാധിക്കുന്നതായും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പറയുന്നു.
പുതിയ സ്ഥലത്ത് താമസ സൗകര്യം ഒരുക്കി കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടെ എത്തിക്കുന്നത് വലിയ ബാധ്യതയുമായിരിക്കുകയാണ്. വനിതകളെയാണ് സ്ഥലംമാറ്റം ഏറെ പ്രയാസപ്പെടുത്തിയിട്ടുള്ളത്. ഒന്നര വര്‍ഷം മുമ്പാണ് സമാനരീതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സര്‍ക്കാര്‍ കൂട്ടത്തോടെ സ്ഥലംമാറ്റിയത്. ആരുടെയും സ്ഥലംമാറ്റ അപേക്ഷയോ താൽപര്യമുള്ള സ്ഥലമോ പരിഗണിക്കാതെയാണ് ഇപ്പോള്‍ സ്ഥലംമാറ്റിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.