കോഴിക്കോട്: കൊച്ചി വൈപ്പിൻ, മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാനും തദ്ദേശീയരുടെ ആശങ്കകൾ മാറ്റാനും സർക്കാർ മുൻകൈ എടുക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രദേശവാസികൾക്കൊപ്പമുണ്ടാകുമെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിലൊതുങ്ങുന്ന സർക്കാർ നടപടികൾ ആശങ്ക വർധിപ്പിക്കാനേ കാരണമാകൂ. പരിഹാരം നീണ്ടുപോകുന്നത് തൽപര കക്ഷികളുടെ മുതലെടുപ്പിനും ഇരുസമൂഹങ്ങൾക്കിടയിലെ ധ്രുവീകരണം ശക്തിപ്പെടാനും കാരണമാകുന്നുണ്ട്. ഭൂമി പ്രശ്നത്തിലുപരി വിഷയത്തിന് സാമൂഹിക, സാമുദായിക മാനം കൈവരിക്കുന്നു. കേസ് കോടതിയിലാണെങ്കിലും ആശയവിനിമയം നടത്തി സമാധാനപൂർണമായ പ്രശ്നപരിഹാരം സാധ്യമാകുന്ന സാഹചര്യമൊരുക്കാൻ സർക്കാർ മുൻകൈയെടുക്കണം.
രണ്ട് സമുദായങ്ങൾ തമ്മിലെ സ്പർധ വർധിക്കുന്നതിന് കാരണമായ ഗൗരവമുള്ള വിഷയത്തിൽ സർക്കാറിന്റെ നിസ്സംഗത ദുരൂഹമാണ്. മുനമ്പം വിഷയത്തിന്റെ മറവിൽ വഖഫിനെയും മറ്റു വഖഫ് സ്വത്തുക്കളെയും സംബന്ധിച്ച തെറ്റിദ്ധാരണ പരത്താനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. പ്രദേശവാസികളുടെ പ്രശ്നം മാനുഷികമായി പരിഹരിക്കാൻ സർക്കാർ തയാറാവണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.