എസ്. മിട്ടേഷ്

പോക്സോ: സർക്കാർ ഉദ്യോഗസ്ഥന് 78 വര്‍ഷം തടവ്​; വിധി കേട്ട പ്രതി കോടതിയില്‍ കുഴഞ്ഞുവീണു

മൂവാറ്റുപുഴ: ആറ് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരന് വിവിധ വകുപ്പുകളിലായി 78 വര്‍ഷം കഠിന തടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്‌സോ സ്‌പെഷല്‍ കോടതി. കാസർകോട്​ ജില്ലയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മൂവാറ്റുപുഴ റാക്കാട് വടക്കേപ്ലാപുഴ എസ്. മിട്ടേഷിനെയാണ് (46) ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്.

2019 ഡിസംബര്‍ 16ന് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇയാള്‍ കുട്ടിയെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാരിയായ മാതാവ് സംശയം തോന്നി കുട്ടിയുമായി സംസാരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ഇതോടെ, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൂവാറ്റുപുഴ ഡിവൈ.എസ്.പി ആയിരുന്ന കെ. അനില്‍കുമാര്‍, എസ്.ഐമാരായിരുന്ന സി.കെ. ബഷീര്‍, ടി.എം. സൂഫി, സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫിസര്‍ പി.എം. ലൈലാനി, എം.കെ. സജന, ഒ.എച്ച്. റയ്ഹാനത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.എ. മുഹമ്മദ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍. ജമുന ഹാജരായി. വിധി പ്രസ്താവം കേട്ട പ്രതി കോടതിക്കുള്ളില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കിയശേഷമാണ് സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയത്.

Tags:    
News Summary - പോക്സോ കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 78 വര്‍ഷം തടവ്​; വിധി പ്രസ്താവം കേട്ട പ്രതി കോടതിയില്‍ കുഴഞ്ഞുവീണു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.