വിടവാങ്ങിയത് മലയോര കായിക സ്വപ്നത്തിന്‍റെ അമരക്കാരൻ

കേളകം: വോളിബോൾ താരം ജിമ്മി ജോർജിന്‍റെ പിതാവ് ജോർജ് ജോസഫിന്‍റെ നിര്യാണം നാടിനെ കണ്ണീരിലാഴ്ത്തി. മലയോരത്തിന്‍റെ കായിക യശസ് പുറം നാട്ടിലെത്തിക്കാൻ പ്രയത്നിച്ച ജോർജിന്‍റെ വിടവാങ്ങൽ കായിക ലോകത്തിന് കൂടി തീരാ നഷ്ടമാണ്. 'വക്കീൽ സർ' എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന കുടക്കച്ചിറ ജോർജ് ജോസഫ് അഭിഭാഷകനായും തന്‍റെ മേഖലയിൽ തിളങ്ങി. 

കുടക്കച്ചിറ ജോസഫ് കുട്ടിയുടെയും അന്നമ്മ ജോസഫിന്‍റെയും മൂന്നാമത്തെ മകനായി 1932 ജൂണ്‍ 11നാണ് ജോര്‍ജ്ജ് വക്കീല്‍ ജനിച്ചത്. മലബാര്‍ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ വക്കീലുമായിരുന്നു അദ്ദേഹം. കണ്ണൂർ പേരാവൂർ മേഖലയിലെ ആദ്യ കുടിയേറ്റ കുടുംബവും അദ്ദേഹത്തിന്‍റെതാണ്. 

വോളിബോളിനോടുള്ള  താല്പര്യം മൂത്ത് പേരാവൂരില്‍ വോളിബോൾ കോര്‍ട്ട് നിര്‍മ്മിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. 1950^60 കാലഘട്ടത്തിൽ പള്ളിയുടെ മുറ്റത്താണ് വോളിബോള്‍ കോർട്ട് നിർമ്മിച്ചത്. എന്നാല്‍  ആ കളി നിന്നുപോയത്തോടെ തന്‍റെ കുടുംബസ്വത്തിലെ തെങ്ങു വെട്ടിക്കളഞ്ഞ് വലിയ വോളിബോള്‍ കോര്‍ട്ട് ജോര്‍ജ്ജ് വക്കീൽ മക്കൾക്കായി പണി കഴിപ്പിച്ചു. 
അന്നെല്ലാവരും അതിനെ വിഡ്ഢിത്തമെന്ന് വിളിച്ച് പരിഹസിച്ചപ്പോള്‍ വക്കീല്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. കുടക്കച്ചിറ ജോസഫ് കുട്ടി മെമ്മോറിയല്‍ എന്ന വോളിബോള്‍ ടൂര്‍ണമെന്‍റിനും ജോര്‍ജ്ജ് വക്കീല്‍ പേരാവൂരില്‍ തുടക്കം കുറിച്ചു.  ഭാര്യ മേരിയും ജോര്‍ജ്ജ് വക്കീലിന്‍റെ ഈ കായിക പ്രേമത്തിനൊപ്പം നിന്നു. 

പത്ത് മക്കളില്‍ ആണുങ്ങളെല്ലാം വോളിബോള്‍ കളിക്കാരായപ്പോള്‍ പെണ്‍കുട്ടികളെല്ലാം അത്്‌ലറ്റിക്‌സില്‍ തിളങ്ങി. ജോസ്,
ജിമ്മി , മാത്യു, സെബാസ്റ്റിയന്‍, ബൈജു, സ്റ്റാന്‍ലി, വിന്‍സ്റ്റണ്‍, റോബര്‍ട്ട്, ജാന്‍സി, സില്‍വിയ എന്നിവരായിരുന്നു കായികകേരളത്തിന്  അഭിമാനമായത്. റോബര്‍ട്ട് ബോബി ജോര്‍ജ്ജിന്റെ ഭാര്യയായി  ഒളിമ്പ്യൻ അഞ്ജു ബോബി ജോര്‍ജ്ജ് വന്നതോടെ കുടക്കച്ചിറ കുടുംബ ത്തിന് താരത്തിളക്കമേറി. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരാവൂരിലെ തൊണ്ടിയില്‍ ഹൈസ്‌കൂളില്‍ നടന്ന അപൂര്‍വ്വ മത്സരത്തിലൂടെ വോളിബോളിനെ സ്‌നേഹിച്ച അച്ഛന് മക്കള്‍ ഒരു സമ്മാനമൊരുക്കുകയും ചെയ്തു. 

വോളിബോളിന്റെ ചരിത്രത്തിലാദ്യമായി ഒരേ രക്തത്തില്‍ പിറന്ന എട്ട് സഹോദരങ്ങള്‍ അണിനിരന്ന 'ജോര്‍ജ് ബ്രദേഴ്സും' സംസ്ഥാന താരങ്ങളടങ്ങിയ 'സിക്‌സസ് ടീമും' തമ്മിൽ ഏറ്റുമുട്ടി. മത്സരം കാണാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വോളിബോള്‍ പ്രേമികളാണ് അന്ന് പേരാവൂരിലേക്കെത്തിയത്. വാശിയേറിയ പോരാട്ടത്തില്‍ ആദ്യ സെറ്റ് സെലക്ടഡ് സിക്‌സസ് ടീം  കരസ്ഥമാക്കി. എന്നാല്‍, പിന്നീടുള്ള മൂന്നുസെറ്റുകള്‍  തുടര്‍ച്ചയായി വിജയിച്ച് ജോര്‍ജ് ബ്രദേഴ്സ് ടീം വോളിബോള്‍ മത്സരത്തില്‍ അന്ന് പുതിയൊരു ചരിത്രം കുറിച്ചു. 

മത്സരം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുശേഷം ഇറ്റലിയിലേക്ക് മടങ്ങിപ്പോയ ജിമ്മി അതേവര്‍ഷമുണ്ടായ വാഹനപകടത്തില്‍ മരിച്ചു.  കളിയോടെപ്പം പൊതു പ്രവർത്തനത്തിലും വക്കീൽ  സജീവമായിരുന്നു. പേരാവൂർ കൃഷിഭവൻ,തൊണ്ടിയിൽ ഹൈസ്കൂൾ, പേരാവൂർ കൊട്ടിയൂർ റോഡ് തുടങ്ങി മലയോരത്തെ സമഗ്ര വികസനത്തിനും വക്കീലിന്റെ കൈയൊപ്പുണ്ട്. ഏതുസമയത്തും ഏതു സാധരണകാരനും ഒരുവിളിപ്പുറത്തുള്ള സഹായിയായിരുന്നു. കറകളഞ്ഞ രാഷ്ട്രീയക്കാരനും പൊതുപ്രവർത്തകനും ആയിരുന്നു അദ്ദേഹം. ഏറെ കാലം കണ്ണൂർ കോൺഗ്രസിന്റെ ഡി.സി.സി  സെക്ക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു.


 

Tags:    
News Summary - George Joseph Jimmy's Father Death-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.