ഗ്യാസ് വില വർധന; ഹോട്ടലുടമകൾ സമരത്തിലേക്ക്, ആറിന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ 19 കിലോ ഭാരമുള്ള എൽ.പി.ജി വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഒറ്റയടിക്ക് 993 രൂപയുടെ വർധനവ് വരുത്തിയത് ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇന്ന് മതുൽ ഹോട്ടലുകൾ സിലിണ്ടർ ലഭിക്കുമ്പോൾ ഒന്നിന് 1000 രൂപ അധികം നൽകണം. വൻവിലക്കയറ്റം ഹോട്ടൽ മേഖലയുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് നരിക്കളത്തിൽ സുഗുണൻ പറഞ്ഞു.

പുതുക്കിയ നിരക്കുപ്രകാരം ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായും മുംബൈയിൽ 3,024 രൂപയായും ഉയർന്നു. ഫെബ്രുവരി 28ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നത്. മാർച്ചിൽ 144 രൂപയും ഏപ്രിലിൽ 200 രൂപയും വർധിപ്പിച്ചിരുന്നു. പുതിയ വർധനവ് ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇത് പുറത്തുനിന്നുള്ള ഭക്ഷണത്തിനും ഹോം ഡെലിവറിക്കും വില വർധിക്കാൻ കാരണമായേക്കും.

ശരാശരി ഹോട്ടലിന് ഒരു ദിവസം നാലു സിലിണ്ടർവരെ ഗ്യാസ് വേണം. ഇങ്ങനെ നാലുസിലിണ്ടർ ഉപയോഗിക്കുന്ന ഇടത്തരം ഹോട്ടലുകൾക്ക് ഒരു മാസം ഗ്യാസ് ഇനത്തിൽ മാത്രം ഒന്നര ലക്ഷം രൂപ അധികം ചെലവ് വരും. ഒരുവിധത്തിലും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്നും വ്യാപാരികൾ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിൽ 1800 രൂപയായിരുന്ന സിലിണ്ടർ വിലയാണ് 3100 കടന്നിരിക്കുന്നത്. ചെറുകിട, ഇടത്തരം ഹോട്ടലുകളെയും ഇവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരെയുമാണ് വിലക്കയറ്റം വയറ്റത്തടിക്കുക. തൊഴിവാളികൾ, ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ, സ്വകാര്യ സ്ഥാപനങ്ങിലും മറ്റും തൊഴിലെടുക്കുന്ന ഭക്ഷണത്തിന് സ്ഥിരം ഹോട്ടലുകളെ ആശ്രയിക്കുന്ന ജീവനക്കാർ എന്നിവർക്ക് വിലക്കയറ്റം വൻ ദുരിതമാണ് സമ്മാനിക്കുക.

Tags:    
News Summary - Gas price hike; Hotel owners to go on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.