ഗണപതിയെ ബി.ജെ.പി വിശ്വാസത്തിന്റെ ഭാഗമായല്ല, വോട്ടിനുള്ള തന്ത്രമായാണ് കാണുന്നത് -എം.വി. ജയരാജൻ

മിത്ത് മിത്തായും ശാസ്ത്രം ശാസ്ത്രമായും ചരിത്രം ചരിത്രമായും കാണുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് എം.വി. ജയരാജന്‍. മിത്ത് വിവാദത്തിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു ജയരാജൻ. ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടൊരു നിലപാട് സി.പി.എമ്മിനില്ല. എന്നാൽ, വിശ്വാസത്തെ നിരാകരിക്കാനും പാർട്ടിയില്ല. ശാസ്ത്രത്തെയും വിശ്വാസത്തെയും പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് സി.പി.എം. എന്നും സ്വീകരിക്കുന്നത്.

ഗണപതിയെ മിസ് ചെയ്യരുത് ഗണപതിയെ ഉപയോഗിക്കണം എന്ന് അണികളോട് ആഹ്വാനം ചെയ്യുമ്പോള്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ശബരിമലയെ ഓര്‍മപ്പെടുത്തുകയാ​ണ്. ശബരിമല ബി.ജെ.പിക്ക് ഗുണം ചെയ്തില്ലെന്ന് സുരേന്ദ്രൻ സമ്മതിക്കുകയാണ്. ബി.ജെ.പി. രണ്ടു സീറ്റില്‍ മത്സരിപ്പിച്ച സ്ഥാനാര്‍ഥിയാണ് സുരേന്ദ്രന്‍. രണ്ടിടത്തും തോറ്റു. ബി.ജെ.പിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞു. ഇത് തെളിയിക്കുന്നത് കേരളം മതനിരപക്ഷേ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണെന്നാണ് ജയരാജൻ പറഞ്ഞു.

വര്‍ഗീയവത്കരണനയം കേരളം അംഗീകരിക്കില്ല. ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകര്‍ ഉയര്‍ത്തിയിട്ടുള്ള മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകും. അതില്‍ ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ല. ഗണപതിയെ പിടിച്ച് സ്പീക്കറിനെതിരേ ഇവര്‍ പ്രകോപന മുദ്രാവാക്യം വിളിച്ച് രംഗത്തുവന്നത് മറ്റൊന്നിനുമായിരുന്നില്ല, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഇത് സുരേന്ദ്രന്‍ ആവര്‍ത്തിച്ചതോടെ, അണികള്‍ക്ക് നല്‍കിയ സന്ദേശം പുറത്തുവന്നതാണെങ്കിലും അത് ഒരു കാര്യം വ്യക്തമാക്കി. ഗണപതിയെ അവര്‍ വിശ്വാസത്തിന്റെ ഭാഗമായല്ല പിടിക്കുന്നത്, വോട്ടിനുള്ള ഒരു തന്ത്രമായാണെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. 

മതത്തെയോ വിശ്വാസത്തെയോ എതിര്‍ക്കുന്ന പാര്‍ട്ടിയുമല്ല സി.പി.എം. മിത്തിനെ മിത്തായി കാണണമെന്ന് പറയുമ്പോള്‍, വിശ്വാസത്തെ വിശ്വാസമായി കാണുമ്പോള്‍ ധാരാളമാളുകൾ ഗണപതിയെ വിശ്വസിക്കുന്നു. മതവിശ്വാസത്തിന്റെ ഭാഗമായി ആ വിശ്വാസം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും ജയരാജൻ പറഞ്ഞു.

Tags:    
News Summary - Ganpati controversy: CPM leader M.V. Jayarajan press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.