തകിയുദ്ധീൻ വാഹിദും ഇജാസ് ലക്ഡേവാലയും

മലയാളി യുവ വ്യവസായിയെ കൊന്ന കേസിലെ പ്രതിയും അധോലോക സംഘാംഗവുമായ ഇജാസ് കസ്റ്റഡിയിൽ

മുംബൈ: അധോലോക സംഘാംഗവും മലയാളി യുവ വ്യവസായിയെ കൊന്ന കേസിലെ പ്രതി‍യുമായ ഇജാസ് ലക്ഡേവാല പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ജനുവരിയിലാണ് പാറ്റ്ന- മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജയിലിലായിരുന്നു.

ക്ഷീര വ്യവസായിയെ ഭീഷണിപ്പെടുത്തി രണ്ട് കോടി തട്ടാൻ ശ്രമിച്ച കേസിലാണ് ചൊവ്വാഴ്ച താനെ പൊലീസ് ആന്‍റി എക്സ്ടോർഷൻ സെൽ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിന്‍റെ സംഘാംഗമാണ് ഇജാസ്.

രാജ്യത്തെ ആദ്യ ആഭ്യന്തര സ്വകാര്യ വിമാന സർവ്വീസ് കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സ്ഥാപകൻ തകിയുദ്ധീൻ വാഹിദിന്‍റെ കൊലപാതകക്കേസിലെ പ്രതിയാണ് ഇജാസ് ലക്ഡേവാല. 1995 നവംബർ 13നാണ് തകിയുദ്ധീൻ വെടിയേറ്റ് മരിച്ചത്.

കേസിൽ അഞ്ചുപേർക്കെതിരെയായിരുന്നു പൊലീസ് കുറ്റപത്രം. രോഹിത് ശർമ്മ, ജോസഫ് ജോൺ ഡിസൂസ, സുനിൽ മൽഗാവ്ങ്കർ, ബണ്ടി പാണ്ഡെ, ഇജാസ് ലക്ഡാവാലയും. രോഹിത് വർമയാണ് കയ്യിൽ ചുറ്റികയുമായി കാറിെൻറ ചില്ലു തകർക്കുകയും മുന്നിൽനിന്നു വെടി വയ്ക്കുകയും ചെയ്തത്.

ജോൺ ഡിസൂസ, രോഹിത് ശർമ്മ എന്നിവർ വിവിധ ഏറ്റുമുട്ടലുകളിൽ ഇതിനിടെ കൊല്ലപ്പെട്ടു. ബണ്ടി പാണ്ഡെ തിഹാർ ജയിലിലാണ്. സുനിൽ മൽഗാവ്ങ്കറെ തെളിവില്ലാത്തതിെൻറ പേരിൽ കോടതി വെറുതെ വിട്ടു. ആദ്യം പ്രതിപ്പട്ടികയിൽ പേരില്ലാതിരുന്ന ബണ്ടി പാണ്ഡേയെയും ഇജാസ് ലക്ഡേവാലയെയും പിന്നീടാണ് പ്രതിചേർക്കപ്പെട്ടത്.

നിരവധി കൊലപാതകം, വധശ്രമം, പണം തട്ടൽ തുടങ്ങി കേസുകളിൽ പ്രതിയായ ഇജാസിനെ 2004ൽ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കസ്റ്റഡിയിനിന്ന് രക്ഷപ്പെട്ടു. 2012ൽ ദാവൂദിനെ ലക്ഷ്യമിട്ട് ഛോട്ടാ രാജൻ ബാങ്കോങ്കിൽ വെച്ച് നടത്തിയ ആക്രമത്തിൽ ഗുരുതര പരിക്കുകളോടെയാണ് ഇജാസ് രക്ഷപ്പെട്ടത്. തുടർന്ന് കാനഡ, മലേഷ്യ, യു.എസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ ഒളിവിൽകഴിഞ്ഞുവരികയായിരുന്നു.

1992 ഫെബ്രുവരി 28നായിരുന്നു തകിയുദ്ധീൻ വാഹിദ് ഈസ്​റ്റ്​ വെസ്​റ്റ്​ എയർവേസെന്ന രാജ്യത്തെ ആദ്യ ആഭ്യന്തര സ്വകാര്യ വിമാന കമ്പനി സർവ്വീസ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഇടവ പഞ്ചായത്തിലെ ഓടയത്ത്‌ കോട്ടുവിളാകം സ്വദേശായാണ് തകിയുദ്ധീൻ.

യു.കെയിൽ നിന്ന് പാട്ട വ്യവസ്ഥയിൽ വാങ്ങിയ ബോയിങ് 737 -200 ശ്രേണിയിലുള്ള ഒരു യാത്ര വിമാനവുമായി 35 കോടി മുതൽമുടക്കിൽ 1992ൽ മുംബൈയിലാണ് ഈസ്റ്റ് വെസ്റ്റ് എയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നത്. ഫെബ്രുവരി 28 ന് മുംബൈ സാൻറാക്രൂസ് വിമാനത്താവളത്തിൽനിന്ന്​ കൊച്ചിയിലേക്കായിരുന്നു ആദ്യസർവീസ്. തകിയുദ്ധീന്‍റെ മരണത്തോടെ1996 ഓഗസ്റ്റ് 8 ന് സർവീസുകൾ നിലച്ചു.

കൊലക്ക് ശേഷം ദാവൂദ് ഇബ്രാഹിമുമായി തകിയുദ്ധീന് ബന്ധമുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞത്. ആ ബന്ധം ഇഷ്ടപ്പെടാതിരുന്ന ദാവൂദിെൻറ എതിര്‍വിഭാഗമായ ഛോട്ടാരാജന്‍ സംഘമാണ് തകിയുദ്ധീനെ കൊന്നത് എന്നായിരുന്നു പൊലീസ് ഭാഷ്യം. 28 വർഷങ്ങൾക്ക് ഇപ്പുറവും കേസിലെ ദുരൂഹതകൾ നീങ്ങുകയോ വാഹിദ് കുടംബത്തിന് നീതി ലഭിക്കുകയോ ചെയ്തിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.