തിരുവനന്തപുരം: തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കല്‍ ഭാഗങ്ങളിൽ കനത്ത നാശംവിതച്ച ‘ഗജ’ ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിച്ചു. വെള്ളിയാഴ്ച രാത്രിയോടെ എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ച ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എങ്കിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും ചില മണിക്കൂറുകളിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ശനിയാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് ഡിപ്രഷനായി അറബിക്കടലിൽ എത്തും. അറബിക്കടലിലെത്തുമ്പോള് മണിക്കൂറില്‍ 35-40 കി.മീ ആയി വേഗം കുറയും. കാറ്റിനെതുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 20 വരെ അറബിക്കടലിൽ കേരളതീരം, ലക്ഷദ്വീപ്, കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മന്നാറിലും പോകരുതെന്ന് മുന്നറിയിപ്പ് നൽകി.
കേരളത്തിലെ മിക്ക ജില്ലകളിലും ശനിയാഴ്ചയും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഗജ ചുഴലിക്കാറ്റ് മുന്നിൽ കണ്ട് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും നവംബർ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ടും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിരുന്നു.
അഞ്ചുദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയില്‍നിന്ന് 925 കിലോമീറ്ററോളം അകലെയാണ് ‘ഗജ’ രൂപംകൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.