തിരുവനന്തപുരം: കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഗവർണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാർ നൽകിയ പട്ടിക പോലും പരിഗണിക്കാതെയാണ് ടി. സജിത റാണിയെ നിയമിച്ചത്. സജിത റാണിയുടെ യോഗ്യത എന്താണെന്ന് തനിക്കറിയില്ലെന്നും റോജി എം. ജോൺ പറഞ്ഞു. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിർക്കുന്ന സമീപനമാണ് തങ്ങൾ സ്വീകരിച്ചത്. അത് ഇപ്പോഴും തുടരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സർവകലാശാലകളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമായിരിക്കും. എന്നാൽ, കേന്ദ്രസർക്കാർ ചാൻസലറെ ഉപയോഗപ്പെടുത്തി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗവർണറുടെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. സർവ്വകലാശാലാ ചട്ടവുമായി ബന്ധപ്പെട്ട ചില നിയമപരമായ തടസ്സങ്ങളുണ്ട്. അതുകൂടി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി റോജി എം. ജോൺ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.