തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമാണ് പോറ്റിയെ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തത്.
അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച ഹൈകോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായാണിത്. എന്നാൽ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ മൊഴിയും പരാതിയും നൽകിയിരുന്നെങ്കിലും അതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ചോദ്യം ചെയ്യൽ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.
അതിനിടെ, കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രതിചേർത്ത് റിപ്പോർട്ട് നൽകുന്നതിൽ എസ്.ഐ.ടിയിൽ ആശയക്കുഴപ്പമുള്ളതായാണ് സൂചന. അന്വേഷണ നടപടികൾ അവസാനിച്ചില്ലെന്നാണ് എസ്.ഐ.ടി വൃത്തങ്ങൾ നൽകുന്ന വിവരം. മുഖ്യസൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ. തട്ടിപ്പിൽ മറ്റാർക്കൊക്കെ പങ്കുണ്ടെന്നതിൽ വ്യക്തത വരുത്താനാണ് വീണ്ടും അയാളുടെ മൊഴി രേഖപ്പെടുത്തിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ ഉൾപ്പെടെ പങ്ക് വീണ്ടും അന്വേഷണസംഘം ഇയാളിൽനിന്നും തേടിയെന്നാണ് വിവരം.
സ്വർണപ്പാളി കൈമാറ്റത്തിൽ തന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ, ആദ്യകേസിൽ ജാമ്യം നൽകി കോടതി നടത്തിയ പരാമർശങ്ങളാണ് എസ്.ഐ.ടി ഉന്നതരിലെ ആശയക്കുഴപ്പത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.