തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള മൂന്നുമാസത്തെ കണക്കുകൾ ഗതാഗത സെക്രട്ടറിക്ക് കൈമാറി. ഓർഡിനറി ബസുകളിൽ മാത്രം 57 കോടി രൂപയും ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളിൽ 65 കോടി രൂപയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ 90 കോടി രൂപയുമാകും നഷ്ടം. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും.
പ്രതിദിനം ഏകദേശം 12 ലക്ഷത്തോളം സ്ത്രീകളാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നത്. ഇവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താനായി കെ.എസ്.ആർ.ടി.സി ഇതിനോടകം തന്നെ 'ജെൻഡർ ടിക്കറ്റിങ്' സംവിധാനം ആരംഭിച്ചിട്ടുണ്ട്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കുന്നതിനായി ഗതാഗതമന്ത്രി സി.പി.ജോൺ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും പ്രധാനമായും സൗജന്യമെങ്കിലും ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ നിശ്ചിത ദൂരപരിധി വരെ സൗജന്യം നൽകുന്ന കാര്യവും ആലോചനയിലുണ്ട്. എന്നാൽ, അന്തർജില്ലാ യാത്രകൾ അനുവദിക്കുമോ എന്നതിലും, യാത്രാ ദൂരത്തിലും അന്തിമ തീരുമാനമായിട്ടില്ല. കർണാടകയിൽ എ.സി, സ്ലീപ്പർ ബസുകളിൽ സൗജന്യ യാത്ര ഒഴിവാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് നിലവിൽ ഈ ആനുകൂല്യമുള്ളത്. കേരളത്തിലും വലിയ സാമ്പത്തിക ബാധ്യത വരാത്ത രീതിയിലാകും പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.