ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവെച്ചു. രാജിക്കത്ത് മാർപ്പാപ്പ സ്വീകരിച്ചതായി ഫ്രാങ്കോ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ജലന്തർ രൂപതയുടെ നല്ലതിനും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ’’– അദ്ദേഹം പറഞ്ഞു.
2018 സെപ്റ്റംബറിൽ ബലാത്സംഗ കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. അതേസമയം, രാജി അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് ബിഷപ് ഫ്രാങ്കോക്ക് എതിരെ കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു.
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളക്കൽ. ജലന്ധർ രൂപതാ ആസ്ഥാനത്ത് 2018 ഓഗസ്റ്റ് 13ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമടക്കം കണ്ട കേസാണിത്.
അന്വേഷണത്തിനായെത്തിയ കേരള പൊലീസിന് ബിഷപ്പിനെ കണ്ട് ചോദ്യം ചെയ്യാനുമായില്ല. അന്ന് അന്വേഷണസംഘത്തെ ഏറെ നേരം കാത്തുനിർത്തിച്ചു ബിഷപ്പ്. വിശ്വാസികളുടെ പിന്തുണയും കരുത്തുമായിരുന്നു പിന്നിൽ. കന്യാസ്ത്രീയുടെ പരാതിയിലെ നിജസ്ഥിതിയറിയാൻ പിന്നീട് പലവട്ടം പൊലീസ് വല വീശിയെങ്കിലും ജലന്ധറിൽ വെച്ച് നടക്കില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യൽ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിപ്പ് നൽകി. ബിഷപ്പിന് ജലന്ധർ മേഖലയിൽ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നിൽക്കണ്ടായിരുന്നു ഇത്.
ഫ്രാങ്കോ മുളക്കലിന് എതിരെ തെളിവുകൾ ശേഖരിച്ച പൊലീസ് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് തീരുമാനിച്ചു. അങ്ങനെയാണ് 2018 സെപ്റ്റംബർ 19ന് കൊച്ചിയിലേക്ക് നോട്ടീസ് അയച്ച് വിളിച്ചുവരുത്തിയത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യൽ.
ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോയുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു കാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ വീഡിയോ കാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു.
ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് ശേഷവും നാടകീയതകൾ തുടർന്നു. കോടതിയിൽ ഹാജരാക്കാൻ കോട്ടയത്തേക്ക് കൊണ്ടുപോകും വഴി ബിഷപ്പിന് 'ദേഹാസ്വാസ്ഥ്യം' അനുഭവപ്പെട്ടു. ഒടുവിൽ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപപരിചരണ വിഭാഗത്തിലേക്ക്. ബിഷപ്പിന് കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് തൊട്ടടുത്ത ദിവസം ഡോക്ടർമാർ വിധിയെഴുതിയതോടെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ കിട്ടി. ഒടുവിൽ റിമാൻഡിലായി ബിഷപ്പ് പാലാ സബ് ജയിലിലേക്ക്. ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനൊടുവിൽ ഉപാധികളോടെ ജാമ്യം ലഭിച്ചു.
കേസിനേയോ സാക്ഷികളെയോ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന കർശന വ്യവസ്ഥകളോടെയാണ് പുറത്തിറങ്ങിയത്. 2019 ഏപ്രിൽ ഒമ്പതിന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. അതിനുശേഷവും വിചാരണ വൈകിക്കാൻ നിരവധി ശ്രമങ്ങളുണ്ടായി.
ഒന്നിനു പുറകേ ഒന്നായി ലഭിച്ച പകർപ്പുകൾ തെളിഞ്ഞില്ലെന്ന് പറഞ്ഞ് ബിഷപ്പിന്‍റെ അപക്ഷകൾ കോടതിയിലെത്തി. ഇതിനിടെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നൽകിയ ഹരജികൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി.
മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി, മുതിർന്ന അഭിഭാഷകൻ ആനന്ദ് മിശ്ര തുടങ്ങിയവരാണ് ഹാജരായത്. ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമം എന്ന് ബിഷപ്പ് ഫ്രാങ്കോയോടു ചോദിച്ചു കൊണ്ടാണ് സുപ്രീംകോടതി ഹരജി തളളിയത്. ഇതിനിടെ 2020 ആഗസ്റ്റിൽ വിചാരണ തുടങ്ങി.
14 ദിവസം വിചാരണക്ക് ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് കോട്ടയത്തെ കോടതി ജാമ്യമില്ലാ വാറന്‍റും പുറപ്പെടുവിച്ചു. ഒടുവിൽ വിചാരണക്ക് നേരിട്ട് ഹാജരാകാമെന്ന് ബിഷപ്പ് നേരിട്ടെത്തി അറിയിച്ചതോടെയാണ് ജാമ്യം നൽകിയത്.
ഇതിനിടെ പ്രതിഭാഗം ക്രോസ് വിസ്താരം രണ്ടുമാസം നീട്ടണമെന്ന ഫ്രാങ്കോയുടെ ആവശ്യം ഹൈക്കോടതി തളളി. രഹസ്യവിചാരണയാണ് നടന്നതെങ്കിലും ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയടക്കം കോടതിയിലെത്തി പ്രോസിക്യൂഷനായി മൊഴി നൽകി. കർദിനാൾ ജോർജ് ആലഞ്ചേരി, മൂന്നു ബിഷപ്പുമാർ, പതിനൊന്ന് വൈദികർ, 25 കന്യാസ്ത്രീകൾ എന്നിവർ വിചാരണക്ക് ഹാജരായി. എന്തായാലും കേരളത്തിലെ പൊലീസിന്‍റെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ബിഷപ്പ് പ്രതിയായ ബലാത്സംഗക്കേസ്.
ഏറ്റവും അധികം കേരളം ചർച്ച ചെയ്ത കേസുകളിൽ ഒന്നായിരുന്നു ഇത്. 2014 മുതൽ 2016 വരെ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ തന്നെ 13 തവണ ബലാത്സംഗം ചെയ്തു എന്ന് കാണിച്ചാണ് കന്യാസ്ത്രീ പരാതിപ്പെടുന്നത്. ഇവരുടെ പരാതിയെ തുടർന്ന് കോടനാട് വികാരി ഇരുവർക്കുമിടയിൽ അനുരഞജനത്തിന് ശ്രമിച്ചു. ഇതോടെ യുവതി ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നൽകി. കേസ് കത്തിപ്പടരവെ ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ മഠത്തിലെത്തി യുവതിയെ കണ്ടു. കന്യാ സ്ത്രീകളെയും ബന്ധുക്കളെയും കേസിൽനിന്നും പിൻമാറാൻ വിവിധ കേന്ദ്രങ്ങളിൽനിന്നും ഇതിനിടെ ശ്രമങ്ങളുണ്ടായി. തന്നെ വധിക്കാൻ ശ്രമം നടന്നതായുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്. 'സേവ് അവർ സിസ്റ്റേഴ്സ്' എന്ന പേരിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ വിവിധ കോണുകളിൽനിന്നുള്ളവർക്കൊപ്പം കന്യാ സ്ത്രീകളും അണിനിരന്നു. വിശ്വാസ-ആത്മീയ സാധ്യതകൾ ഏറ്റവും മോശമായ രീതിയിൽ ഒരു കുറ്റവാളിക്ക് വേണ്ടി പ്രവർത്തിക്കുന്നത് കേരളം കണ്ടു.
2022 ജനുവരി 10നാണ് കേസിന്റെ അന്തിമവാദം പൂര്‍ത്തിയായത്. ജനുവരി 14 കുറ്റക്കാരനല്ലെന്നുകണ്ട് ബിഷപ്പിനെ കോട്ടയം ജില്ല അഡീ. സെഷൻസ് കോടതി വെറുതെവിട്ടു.
2018 ജൂണ്‍ 29: മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തിലെത്തി ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചതായി കാട്ടി കന്യാസ്ത്രീ നൽകിയ പരാതിയില്‍ കുറവിലങ്ങാട് പൊലീസ് കേസെടുത്തു
ജൂലൈ 05:കന്യാസ്ത്രീയുടെ രഹസ്യമൊഴി ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി
ജൂലൈ 12: മൊഴിയില്‍ പറയുന്ന കാലയളവില്‍ ബിഷപ് കണ്ണൂര്‍ പരിയാരം, പാണപ്പുഴ കോൺവെന്റുകളില്‍ വന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. സന്ദര്‍ശക രജിസ്റ്റര്‍ പിടിച്ചെടുത്തു
ജൂലൈ 14: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും കുറവിലങ്ങാട് മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോസഫ് തടത്തിലിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി
ജൂലൈ 18: കന്യാസ്ത്രീ നല്കിയ പരാതിയില്‍ പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അന്വേഷണസംഘത്തെ അറിയിച്ചു. ജലന്തര്‍ ബിഷപ് ഫോണിലൂടെ ശല്യപ്പെടുത്തുന്നതായി പരാതിയില്‍ പറഞ്ഞിരുന്നുവെന്നും മൊഴി
ജൂലൈ 24: ബിഷപ്പിനെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് വനിത സംഘടനകളുടെ ദേശീയ നേതാക്കള്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോക്ക് നിവേദനം നല്കി.
ജൂലൈ 25: പരാതിയില്‍നിന്ന് പിന്മാറാൻ വന്‍ വാഗ്ദാനം ലഭിച്ചതായി കന്യാസ്ത്രീയുടെ ബന്ധുവിന്റെ മൊഴി
ജൂലൈ 29: കന്യാസ്ത്രീയെ പിന്തുണച്ച മറ്റൊരു കന്യാസ്ത്രീയെ വൈദികന് ഫോണില്‍ വിളിച്ച് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന സംഭാഷണം പുറത്ത്
ജൂലൈ 30: കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതിന് കുര്യനാട് സെന്റ് ആന്‍സ് ആശ്രമം പ്രിയോറും സ്കൂള്‍ മാനേജറുമായ ഫാ. ജയിംസ് ഏര്‍ത്തയിലിനെതിരെ പൊലീസ് കേസ്
ആഗസ്റ്റ് മൂന്ന്: തെളിവെടുപ്പിനായി പൊലീസ് ഡല്‍ഹിയില്‍. ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴി രേഖപ്പെടുത്താനാണ് ഡല്‍ഹിയിലെത്തിയത്
ആഗസ്റ്റ് ഏഴ്: അവധിയിലായിരിക്കുമ്പോഴും കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് കുറവിലങ്ങാട് എസ്.ഐ ഷിന്റോ പി. കുര്യനെ സ്ഥലം മാറ്റി. ബിഷപിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി
ആഗസ്റ്റ് എട്ട്: അന്വേഷണസംഘം ജലന്ധറിൽ. മിഷനറീസ് ഓഫ് ജീസസ് സന്ന്യസ്ത സമൂഹം മദര്‍ ജനറല്‍, കന്യാസ്ത്രീകൾ എന്നിവരുടെ മൊഴിയെടുത്തു
ആഗസ്റ്റ് 13: ജലന്തറില്‍ ബിഷപ്പിനെ കേരള പൊലീസ് ചോദ്യംചെയ്തു. അറസ്റ്റ് ആവശ്യപ്പെട്ട് കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്മെന്റ് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി
ആഗസ്റ്റ് 30: കോതമംഗലം സ്വദേശി സോബി ജോര്‍ജിന്റെ ആവശ്യപ്രകാരമാണ് കേസില്‍ ഒത്തുതീര്‍പ്പുനീക്കം നടത്തിയതെന്ന് ഫാ. ജയിംസ് ഏര്ത്തയിന്റെ മൊഴി
സെപ്റ്റംബര്‍ എട്ട്: ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സമരം. കുറവിലങ്ങാട്ടെ കന്യാസ്ത്രീകളും സമരത്തിൽ
സെപ്റ്റംബര്‍ 11: പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ വിമര്‍ശനവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
സെപ്റ്റംബര്‍ 12: സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സഭ അന്വേഷണം പ്രഖ്യാപിച്ചു. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്
സെപ്റ്റംബര്‍ 13: ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം കാര്യക്ഷമമെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈകോടതി
സെപ്റ്റംബര്‍ 14: ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്ന് മിഷനറീസ് ഓഫ് ജീസസ് സനസ്ത സഭയുടെ അന്വേഷണ കമീഷന് റിപ്പോര്‍ട്ട്. ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസിനെതിരെ കേസ്.
സെപ്റ്റംബര്‍ 15: ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപത ഭരണച്ചുമതലകള്‍ ഒഴിഞ്ഞു. പൊലീസ് അന്വേഷണത്തിനുശേഷം നടപടികളെന്ന് സി.ബി.സി.ഐ
സെപ്റ്റംബര്‍ 17: കേസില്‍ ശ്രദ്ധചെലുത്താന്‍ താല്‍ക്കാലികമായി ചുമതലകളില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്നാവശ്യവുമായി ഫ്രാങ്കോ മുളയ്ക്കൽ മാര്‍പ്പാപ്പക്ക് കത്തുനല്‍കി
സെപ്റ്റംബര്‍ 19: ബിഷപ്പ് അന്വേഷണസംഘത്തിന് മുന്നിൽ. തൃപ്പൂണിത്തുറ വനിത സെല്‍ ഓഫിസില്‍ അന്വേഷണ സംഘം ഏഴുമണിക്കൂര്‍ ചോദ്യംചെയ്യൽ
സെപ്റ്റംബര്‍ 21: ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. മൂന്നുദിവസത്തെ ചോദ്യംചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്
സെപ്റ്റംബര്‍ 23: ബിഷപ് ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ച് തെളിവെടുപ്പ്
സെപ്റ്റംബര്‍ 26: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ രണ്ടു അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി
2019 ജനുവരി ഒമ്പത്: ജിതേഷ് ജെ. ബാബുവിനെ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു
മാര്‍ച്ച് 16: കേസില്‍ ഒഴിവാക്കണമെന്ന ബിഷപ് ഫ്രാങ്കോയുടെ ഹരജി വിചാരണകോടതി തള്ളി
2019 ഏപ്രില്‍ ഒമ്പത്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജൂലൈ 13: തുടര്‍ച്ചയായ വിചാരണക്ക് ഹാജരാകാതിരുന്ന ബിഷപ് ഫ്രാങ്കോയുടെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
2020 സെപ്റ്റംബര്‍ 16: കേസിന്റെ വിചാരണ കോട്ടയം അഡീഷനല്‍ സെഷന് കോടതി ഒന്നില്‍ തുടങ്ങി
നവംബർ അഞ്ച്: കേസില്‍നിന്ന് വിടുതൽ നൽകണമെന്ന ബിഷപ് ഫ്രാങ്കോയുടെ ഹരജി സുപ്രീംകോടതി തള്ളി
മാര്‍ച്ച് 12: എട്ടാംസാക്ഷി ഭഗത്പൂര്‍ ബിഷപ് ഡോ. കുര്യന് വലിയകണ്ടത്തിലിനെ വിസ്തരിച്ചു
2021 ഒക്ടോബര്‍ ഒന്ന്: കര്‍ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിസ്തരിച്ചു
2022 ജനുവരി 10: കേസിന്റെ അന്തിമവാദം പൂര്‍ത്തിയായി
2022 ജനുവരി 14: കുറ്റക്കാരനല്ലെന്നുകണ്ട് ബിഷപ്പിനെ കോട്ടയം ജില്ല അഡീ. സെഷൻസ് കോടതി വെറുതെവിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.