ഹാദിയ മുഖ്യമന്ത്രിയിൽനിന്ന് ലഭിച്ച കത്തുമായി
ഓമശ്ശേരി: സ്കൂളിന്റെ സങ്കടാവസ്ഥ അറിയിച്ച് എഴുതിയ നാലാം ക്ലാസുകാരിയുടെ കത്തിനു താൻ മോളുടെ സ്കൂൾ നേരിട്ടു സന്ദർശിക്കാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി. പൂളപ്പൊയിൽ ഗവ. എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി ഓമശ്ശേരി പെരുന്തോട്ടത്തിൽ റഷീദിന്റെ മകൾ ഹാദിയയാണ് മുഖ്യമന്ത്രിക്കു കത്തയച്ചത്. കത്തിൽ മുഖ്യമന്ത്രി സ്കൂൾ സന്ദർശിച്ചാൽ സ്കൂളിനു നല്ല പബ്ലിസിറ്റി കിട്ടുമെന്നും കൂടുതൽ കുട്ടികൾ സ്കൂളിൽ പ്രവേശനം തേടുമെന്നുമായിരുന്നു ഹാദിയ വിവരിച്ചത്. സ്കൂൾ പരിസരത്തെ കുട്ടികൾപോലും ഇപ്പോൾ ഇവിടെ അഡ്മിഷൻ എടുക്കുന്നില്ലെന്നും ഹാദിയ പരാതിപ്പെട്ടു. ഭാവിയിൽ സ്കൂൾ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ഈ മിടുക്കി. കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി സ്കൂളിലെത്താമെന്നേറ്റത്.
ഒരു ദിവസം സ്കൂളിൽ വരുമെന്നും മോളെയും ടീച്ചർമാരെയും കാണുമെന്നും സ്കൂളിലേക്കു കൂടുതൽ കുട്ടികളെ എത്തിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. തിരക്ക് കാരണം കത്ത് വായിക്കാൻവൈകിപ്പോയതിനാലാണ് മറുപടി വൈകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മോൾ നന്നായി പഠിക്കണമെന്നും ടീച്ചർമാരോട് അന്വേഷണം പറയണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. പൂളപ്പൊയിൽ ജി.എൽ.പി സ്കൂളിൽ ഈ അധ്യയന വർഷം വിദ്യാർഥി പ്രവേശനം തീരെ കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.