കർണാടകയിൽ ഡി.കെ.. ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണമെന്ന് വി. ശിവൻ കുട്ടി; ‘താമസിയാതെ ആവ​ശ്യം വരും’

​കോഴിക്കോട്: കർണാടകയിലെ നേതൃമാറ്റത്തെ പരിഹസിച്ച് മുൻ മന്ത്രി വി. ശിവൻ കുട്ടി രംഗത്ത്. കർണാടകയിൽ ഡി.കെ.. ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവ​ശ്യം വരുമെന്നാണ് ഫേസ് ബുക്ക് കുറിപ്പിലൂടെ ശിവൻ കുട്ടി പറയുന്നത്. കേരളത്തിൽ ​മുഖ്യമന്ത്രി പദം പങ്കിടേണ്ടി വരാൻ സാധ്യതയുണ്ടെന്നാണ് ശിവൻ കുട്ടി പരോക്ഷമായി പറഞ്ഞുവെക്കുന്നത്. 

കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം അംഗീകരിച്ചാണ് സിദ്ധരാമയ്യയുടെ പടിയിറക്കം. വ്യാഴാഴ്ച ബെംഗളൂരുവിലെ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയുടെ കാൽ തൊട്ടുവണങ്ങി. ചേരിതിരിഞ്ഞു നിൽക്കുന്ന സമീപനം ഉപേക്ഷിച്ച് ഡി.കെ. ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണമെന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം.

സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നേക്കും. ഇതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല ബുധനാഴ്ച ബെംഗളൂരുവിലെത്തിയിരുന്നു. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും കർണാടകയിൽ എം.എൽ.സി.യായ മകൻ യതീന്ദ്രക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവുമാണ് ഹൈക്കമാൻഡിന്റെ വാഗ്ദാനമെന്നാണ് വിവരം.

കർണാടകയുടെ ചില ഭാഗങ്ങളിൽ ശിവകുമാറിന്റെ അനുയായികൾ ആഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, സിദ്ധരാമയ്യ ക്യാമ്പിലെ നിരവധി മന്ത്രിമാരും എം.എൽ.എമാരും രാജിവെക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. മുതിർന്ന നേതാവിനെ മാറ്റുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങൾ കോൺഗ്രസിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Former Minister V. Sivankutty's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.