കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ടിൽ വെട്ടിപ്പ് നടത്തി 10.54 ലക്ഷം രൂപ സി.പി.എം പ്രാദേശിക നേതാവിെൻറ അക്കൗണ്ടിലേക്കിട്ട സംഭവത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ഫണ്ട് വിതരണത്തിലെ ക്രമക്കേടിൽ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തതിനെ തുടർന്നാണ് ഒളിവിലായിരുന്ന എറണാകുളം കലക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗം സെക്ഷൻ ക്ലർക്കായ വിഷ്ണു പ്രസാദാണ് തിങ്കളാഴ്ച കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ കീഴടങ്ങിയത്.
കീഴടങ്ങുന്ന വിവരം ഫോൺ മുഖേന ഇയാള്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ അറിയിച്ചിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് തട്ടിപ്പ് നടത്തിയ പണമെത്തിയ അയ്യനാട് സര്‍വിസ് സഹകരണ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് ഉച്ചക്ക് വിഷ്ണു ജോലി ചെയ്തിരുന്ന ‘പരിഹാരം സെല്ലി’ലെത്തിച്ചും തെളിവുകൾ ശേഖരിച്ചു. വിഷ്ണു ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിെൻറ സഹായത്തോടെ ക്രൈംബ്രാഞ്ച് എ.സി.പി ജിബി ജോര്‍ജിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. ഫണ്ട് തട്ടിപ്പിനെ തുടർന്ന് സസ്പെൻഷനിലായ ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് എറണാകുളം എ.ഡി.എം കെ. ചന്ദ്രശേഖരൻ നായർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
പ്രളയ ദുരിതാശ്വാസ ഫണ്ട് ചോര്‍ത്തി മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചിട്ടുണ്ടെന്ന് പ്രതി മൊഴി നല്കി. പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം ചോര്‍ത്തിയത് ഇൻറര്‍നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചായിരുന്നു. എന്നാൽ, മറ്റുള്ളവരുടെ പേരും അക്കൗണ്ടും നമ്പറുകളും ഓര്‍മയില്ലെന്നായിരുന്നു പ്രതികരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അൻവർ ഒളിവിൽ തന്നെ; തിരച്ചിൽ ഊർജിതം
കാക്കനാട്: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പണം അക്കൗണ്ടിലെത്തിയ രണ്ടാം പ്രതി സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം.എം. അൻവറിനെതിരെയും തിരച്ചിൽ ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അന്‍വറിന് പണം നല്കാന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കാക്കനാട് സിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന കോഴിഫാം ഉടമ മഹേഷിെൻറ വീട്ടിലും അന്വേഷണ സംഘം എത്തി. എന്നാൽ, ഇയാളെ കണ്ടെത്താനായില്ല. ദുരിതാശ്വാസ പണം എത്തിയവരുടെ അക്കൗണ്ടുകള്‍ കേന്ദീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രളയ ദുരിതാശ്വാസ സെല്ലിലെ മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു. കലക്ടര്‍ എസ്. സുഹാസുമായി എ.സി.പി കൂടിയാലോചന നടത്തി. വിഷ്ണുവിനെ ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.