കൊച്ചി: സംസ്ഥാനത്തെ എം.എൽ.എമാർ, മുൻ എം.എൽ.എമാർ, ഇവരുടെ ആശ്രിതർ എന്നിവരുടെ ചികിത്സക്കായി അഞ്ചു വർഷത്തിനിടെ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചത് 38.66 കോടി രൂപ. പല എം.എൽ.എമാർക്കും ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കുവേണ്ടി നൽകിയതെന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
അഞ്ചു വർഷത്തിനിടെ സിറ്റിങ് എം.എൽ.എമാർക്കും ആശ്രിതർക്കും വേണ്ടി 8.42 കോടി ചെലവഴിച്ചതായി നിയമസഭ സെക്രട്ടേറിയറ്റ് ലെജിസ്ലേറ്റേഴ്സ് ഹോം വിഭാഗം വ്യക്തമാക്കുന്നു. മുൻ എം.എൽ.എമാരുടെയും ആശ്രിതരുടെയും ചികിത്സക്കായി സർക്കാർ ചെലവഴിച്ചത് 30.23 കോടി രൂപയാണ്. ഓരോ വർഷവും അഞ്ചും ആറും കോടിയിലേറെ ഈയിനത്തിൽ സർക്കാർ വിനിയോഗിക്കുന്നുണ്ട്. 2026 ഏപ്രിലിൽ മാത്രം മുൻ എം.എൽ.എമാരുടെയും ആശ്രിതരുടെയും ചികിത്സച്ചെലവിന് 35 ലക്ഷം ചെലവഴിച്ചു.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന മുൻ മന്ത്രിയും എം.എൽ.എയുമായിരുന്ന ഡോ. എം.കെ. മുനീറിന്റെ ചികിത്സക്കുവേണ്ടി മാത്രം ചെലവായത് 32 ലക്ഷം രൂപയാണ്. പല തവണയായാണ് ഈ തുക അനുവദിച്ച് നൽകിയത്. കലൂർ സ്റ്റേഡിയത്തിലെ നൃത്തവേദിയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എൽ.എക്ക് ചെലവഴിച്ചത് 17.29 ലക്ഷം രൂപയാണ്. ഇരുവരുടെയും ചികിത്സ തുക അനുവദിച്ചതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളുടെ പകർപ്പുകളും വിവരാവകാശ രേഖക്കൊപ്പം നൽകിയിട്ടുണ്ട്.
എം.എൽ.എമാരുടെയും ആശ്രിതരുടെയും ചികിത്സ ചെലവുകൾക്കായി നിയമസഭ ശമ്പളം മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് എന്ന അക്കൗണ്ടിൽനിന്നും മുൻ എം.എൽ.എമാരുടെയും ആശ്രിതരുടെയും ചികിത്സ ചെലവുകൾക്കായി മെഡിക്കൽ അറ്റൻഡൻസ് ചാർജസ് ടു സ്റ്റേറ്റ് ലെജിസ്ലേറ്റേഴ്സ് ഡ്രോവിങ് പെൻഷൻ ആൻഡ് എക്സ് മെംബേഴ്സ് ഓഫ് സ്റ്റേറ്റ് ലെജിസ്ലേറ്റർ എന്ന അക്കൗണ്ടിൽ നിന്നുമാണ് റീ ഇംബേഴ്സ്മെന്റ് മുഖേന തുക നൽകുന്നത്.
കാലയളവ് തുക
2021 ഏപ്രിൽ 1 - 2022 മാർച്ച് 31 2.23 കോടി
2022 ഏപ്രിൽ 1 - 2023 മാർച്ച് 31 1.57 കോടി
2023 ഏപ്രിൽ 1 - 2024 മാർച്ച് 31 1.71 കോടി
2024 ഏപ്രിൽ 1 - 2025 മാർച്ച് 31 1.2 കോടി
2025 ഏപ്രിൽ 1 - 2026 മാർച്ച് 31 1.69 കോടി
2026 ഏപ്രിൽ 1 - ഏപ്രിൽ 30 (ഒരു മാസം) 70,185
ആകെ 8.42 കോടി
2021 ഏപ്രിൽ 1 - 2022 മാർച്ച് 31 5.64 കോടി
2022 ഏപ്രിൽ 1 - 2023 മാർച്ച് 31 6.7 കോടി
2023 ഏപ്രിൽ 1 - 2024 മാർച്ച് 31 6.58 കോടി
2024 ഏപ്രിൽ 1 - 2025 മാർച്ച് 31 5.46 കോടി
2025 ഏപ്രിൽ 1 - 2026 മാർച്ച് 31 5.47 കോടി
2026 ഏപ്രിൽ 1 - ഏപ്രിൽ 30 (ഒരു മാസം) 35,43,484
ആകെ 30.23 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.