കൊച്ചി: കേരളത്തിൻറെ തീരത്തു നിന്നും, പുറം കടലിൽ നിന്നും മണലും, ധാതുമണലും ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ മൽസ്യത്തൊഴിലാളികൾ ധർണ നടത്തി. ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രാലയം എറണാകുളം ശില്പശാല സംഘടിപ്പിച്ച റിനൈ ഹോട്ടലിനുമുന്നിലാണ് മത്സ്യത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തിയത്.
സമരം എ.ഐ. ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് എക്‌സ് എം. പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുടേയും മത്സ്യത്തൊഴിലാളികളുടേയും അവകാശങ്ങൾ നിഷേധിക്കുന്ന നടപടിയാണ് മണൽ ഖനനത്തിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പാരിസ്ഥിതിക ഘടകങ്ങളേയും, ജൈവവൈവിധ്യതകളേയും കണക്കിലെടുക്കാത്ത ഈ നടപടികൾ മേഖലയെ പൂർണമായും തകർക്കും. 2003 മുതൽ ഈ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികൾക്ക് ഒറ്റക്കെട്ടായി സമരമുഖത്താണ്. ബ്ലൂ ഇക്കോണമിയുടെ മറവിൽ സംസ്ഥാനത്തിൻറെ അധികാര അവകാശങ്ങളെ പൂർണമായും കേന്ദ്രസർക്കാർ എറ്റെടുക്കുന്ന നടപടി ഫെഡറിലിസത്തിൻറെ ലംഘന മാണെന്നും ആഞ്ചലോസ് പറഞ്ഞു.
സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷിജി തയ്യിൽ അധ്യക്ഷത വഹിച്ചു. കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്, ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കൽ, കടൽ സംഘടനയുടെ ജില്ലാപ്രസിഡൻറ് ബേസിൽ മുക്കത്ത്, ടി. രഘുവരൻ, വി.ഒ.ജോണി, എൻ.എ.ജെയിൻ, വി.എസ്. പൊടിയൻ, കുമ്പളം രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു. ശില്‌പശാലയിലൂടെയും, റോഡ്ഷോയിലുടെയും മണലൂറ്റുന്ന കമ്പനികളുടെ താല്‌പര്യപത്രം ക്ഷണിക്കുന്ന നടപടികളാണ് നടന്നതെന്ന് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.