അട്ടപ്പാടി മധു വധക്കേസ്; പതിനാറാം പ്രതിയുടെ ശിക്ഷ വർധിപ്പിക്കുമെന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകൻ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വൻ വഴിത്തിരിവ്. ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് പൂർണ്ണമായി വെറുതെ വിട്ടു. വിചാരണക്കോടതി ഹുസൈന് വിധിച്ച ഏഴ് വർഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

നിലവിൽ ഒന്നാം പ്രതിയെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. നാലും പതിനൊന്നും പ്രതികളെ കീഴ്കോടതി വെറുതെ വിട്ട നടപടി ഹൈകോടതി ശരിവെച്ചു. പതിനാറാം പ്രതിയുടെ ശിക്ഷ വർധിപ്പിക്കുന്നുണ്ട്. അത് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് അറിയാൻ പറ്റും. കേസിലെ പതിനാറാം പ്രതിയായ മുനീറിന് കീഴ്ക്കോടതി മൂന്ന് മാസത്തെ തടവ് മാത്രമാണ് വിധിച്ചിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ (സ്റ്റേറ്റ്) അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ച് പതിനാറാം പ്രതിയുടെ ശിക്ഷാ കാലാവധി ഹൈകോടതി വർധിപ്പിക്കാൻ സാധയതയുണ്ടെന്ന് ഹുസൈന്‍റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

വിചാരണാവേളയിൽ പല സാക്ഷികളും മാറിയതും മൊഴികളിലുണ്ടായ പരസ്പരവിരുദ്ധമായ കാര്യങ്ങളും കോടതി കൃത്യമായി വിലയിരുത്തിയെന്നും, കൃത്യമായ തെളിവില്ലാതെ ഒരാളെ ശിക്ഷിക്കാൻ കഴിയില്ലെന്ന നിയമപരമായ വസ്തുത കോടതി ശരിവെച്ചതായും അദ്ദേഹം പറഞ്ഞു. വിചാരണക്കോടതി ശിക്ഷിച്ച മറ്റ് പ്രതികളുടെ അപ്പീലുകൾ ഹൈക്കോടതി തള്ളിയ കാര്യവും, വിചാരണക്കോടതി വിട്ടയച്ച നാലും പതിനൊന്നും പ്രതികളുടെ കാര്യത്തിൽ കീഴ്ക്കോടതിയുടെ കണ്ടെത്തലുകൾ തന്നെയാണ് ശരിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടിവരയിട്ടു പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

2018 ഫെബ്രുവരി 22നായിരുന്നു ആ ക്രൂര സംഭവം അരങ്ങേറിയത്. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ (34) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടികൂടിയത്. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി, നഗ്നനാക്കി അട്ടപ്പാടിയിലെ റോഡിലൂടെ നടത്തിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. വഴിയിലുടനീളം ക്രൂരമായ മർദ്ദനത്തിനിരയായ മധുവിനെ ഒടുവിൽ പൊലീസ് വണ്ടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മധു മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - First accused's lawyer says sentence of 16th accused will be increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 04:34 GMT