വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം എളുപ്പമല്ല; ദേശീയ തലത്തിൽ തന്നെ 12000 മെഗാവാട്ടിന്‍റെ കുറവ്

തിരുവനന്തപുരം: ജലവൈദ്യുതി ഉത്പാദനം കൂട്ടുകയോ പുറത്ത് നിന്ന് കൂടുതൽ വില നൽകി വൈദ്യുതി വാങ്ങി വിതരണം നടത്തുകയോ കൈമാറ്റ കരാർ വഴി കൂടുതൽ വൈദ്യുതി എത്തിക്കുകയോ ചെയ്താൽ മാത്രമേ സെപ്തംബറിലെ പ്രതിസന്ധി പരിഹരിക്കുകയുള്ളൂ.

കേന്ദ്ര നിലയങ്ങളിൽ നിന്നും ലഭിക്കേണ്ട സംസ്ഥാന വിഹിതവും പൂർണമായി ലഭിക്കുന്നില്ല. സാധാരണ കേന്ദ്ര നിലയങ്ങളിൽ അൺ അലോക്കേറ്റഡ് വിഹിതം ഉണ്ടാകാറുണ്ട്. അത് കിട്ടാൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോൾ. ദേശീയ തലത്തിൽ തന്നെ 12000 മെഗാവാട്ടിന്‍റെ കുറവ് അനുഭവപ്പെടുന്നു. ഉത്പാദിപ്പിക്കാനാവുന്ന വൈദ്യുതിക്ക് നിലവിൽ ചാകരയാണ്. പവർ എക്സ്ചേഞ്ചിൽ എത്ര വില നൽകിയും ഇത് വാങ്ങാൻ സംസ്ഥാനങ്ങൾ തയ്യാറാണ്. ലഭ്യതയാണ് ഇപ്പോത്തെ പ്രശ്നം.

സെപ്തംബറിലേക്ക് വൈദ്യുതി വാങ്ങാനായി ഹ്രസ്വകാല ടെണ്ടർ ക്ഷണിച്ചിരുന്നെങ്കിലും 13 രൂപയോളമാണ് ആവശ്യപ്പെട്ടത്. പത്ത് രൂപയിൽ കൂടുതൽ നൽകി വാങ്ങാൻ റഗലേറ്ററി കമീഷന്‍റെ നിന്ത്രണമുള്ളതിനാൽ അത് ഒഴിവാക്കി വീണ്ടും ടെണ്ടർ ചെയ്തു. എന്നാൽ അതിൽ ആരും പ്രതികരിച്ചില്ല. 530 മെഗാവാട്ട് വൈദ്യുതി കൈമാറ്റ കരാർപ്രകാരം ഈ മാസം നൽകണം. ഇതിൽ ചിലത് 15-ാം തീയതി അവസാനിക്കും. ബാക്കി സെപ്തംബർ 30 വരെ നീളും. സെപ്തംബറിൽ തന്നെ കൈമാറ്റ കരാർപ്രകാരം കൂടുതൽ വൈദ്യുതി വാങ്ങാൻ ബോർഡ് ശ്രമിക്കുന്നുണ്ട്. വ്യാഴാഴ്ച 2.41 ദശലക്ഷം യൂനിറ്റ് കൈമാറ്റ കരാർ വഴി വാങ്ങിയിരുന്നു. മധ്യപ്രദേശിൽ നിന്നും ലഭിച്ച ആ വൈദ്യുതി വെള്ളിയാഴ്ച ലഭിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം 3.4 ദശലക്ഷം യൂനിറ്റ് വൈദ്യുതി മടക്കിനൽകുകയും ചെയ്തു.

സംസ്ഥാനം ജലവൈദ്യുതി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. തുലാവർഷം ചതിച്ചാൽ കനത്ത പ്രതിസന്ധി വരുമെന്നതിനാൽ ജലവൈദ്യുതി ഉത്പാദനം കുറച്ചിരുന്നു. വ്യാഴാഴ്ച രാത്രി 10:30 ന് 5450 മെഗാവാട്ട് ആണ് ആവശ്യമായി വന്നത്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ആവശ്യകതയിൽ നിന്നും 1100 മെഗാവാട്ട് വരെ ഇപ്പോൾ ഉപയോഗം വർധിച്ചിട്ടുണ്ട്.

അടിയന്തര പരിഹാരത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിന്ത്രണത്തിൽ ജനരോഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ, പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ കെ.എസ്.ഇ.ബിക്ക് നിദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. ചീഫ് സക്രട്ടറിയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് നിർദേശം. എറണാകുളത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനാൽ വകുപ്പ്മന്ത്രി സണ്ണി ജോസഫ് യോഗത്തിൽ പങ്കെടുത്തില്ല. അവിടെ പ്രസംഗിക്കവെ വൈദ്യുതി നിലച്ച് വകുപ്പ് മന്ത്രിക്ക് മടങ്ങേണ്ട ദുരനുഭവവുമുണ്ടായി. വൈദ്യുതി പ്രതിസന്ധിയിൽ ജനംനട്ടം തിരിയുകയാണ്.

തെക്ക്-പടിഞ്ഞാറൻ കാലവർഷത്തിന്‍റെ ഘട്ടത്തിൽ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകുന്നത് അപൂർവമാണ്. എൽനിനോ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരിക്കെ ആവശ്യമായ മുന്നൊരുക്കം കെ.എസ്.ഇ.ബി. നടത്തിയില്ല. ഇക്കൊല്ലം ആദ്യം തന്നെ വൈദ്യുതി നിലയിൽ സമ്മർദം ദൃശ്യമായിരുന്നു. ഇപ്പോഴത് രൂക്ഷമായി. ആവശ്യത്തിന്റെ 75 ശതമാനവും പുറത്ത് നിന്ന് വാങ്ങുന്ന സംസ്ഥാനത്ത് ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മധ്യപ്രദേശിൽ നിന്നും കൈമാറ്റ കരാർ വഴി കഴിഞ്ഞ ദിവസം ലഭിക്കേണ്ട 200 മെഗാവാട്ട് കിട്ടാതെ വന്നതോടെ വെള്ളിയാഴ്ച സംസ്ഥാനത്ത് 1000 മെഗാവാട്ടിന്‍റെ കുറവ് അനുഭവപ്പെട്ടു. ഇതനുസരിച്ച് നിന്ത്രണം ഇനിയും കൂടാം.

25 മിനിറ്റ് വീതം രണ്ട് തവണയായി 50 മിനിറ്റാണ് നിന്ത്രണം പ്രഖ്യാപിച്ചത്. ഇതിന് പുറമെ പുലർച്ചെ വരെ പല സമയങ്ങളിലും വൈദ്യുതി പോകുന്നതായി പരാതിയുണ്ട്. പകൽ വൈദ്യുതി നിന്ത്രണമില്ലെങ്കിലും അറ്റകുറ്റപണിക്കും മറ്റുമായി ദിവസം മുഴുവൻ വൈദ്യുതി ഓഫാക്കുകയും ചെയ്യുന്നു. പകലും രാത്രിയും ഒരുപോലെ വൈദ്യുതി മുടങ്ങുന്നത് കടുത്ത പ്രതിഷേധമാണ് വിളിച്ചുവരുത്തുന്നത്. വൈദ്യുതി നിയന്ത്രണ സമയത്തെ കുറിച്ച് അറിയിപ്പ് നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചില സെക്ഷനുകളിൽ മാത്രമാണ് നടക്കുന്നത്. മറ്റിടങ്ങളിൽ അറിയിപ്പ് വരുന്നില്ല. മുൻകൂട്ടി സമയം പ്രഖ്യാപിക്കാതെ വൈദ്യുതി നിലക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇക്കാര്യത്തിൽ റഗുലേറ്ററി കമീഷൻ നിർദേശവും നടപ്പായില്ല. വെള്ളിയാഴ്ച വൈകന്നേരം 6.15 മുതൽ രത്രി 12.45 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.

നിയന്ത്രണത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സൂമൂഹ മാധ്യമങ്ങളിലും വൻ പ്രതിഷേധമാണ് ഉയരുന്നത്.

Tags:    
News Summary - Finding a solution to the power crisis is not easy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.