തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുമുന്നിൽ ആശ വർക്കർമാരുടെ സമരം തുടരുന്നതിനിടെ, മൂന്നുമാസത്തെ കുടിശ്ശികയുള്ള ഓണറേറിയത്തിൽ രണ്ടുമാസത്തെ തുക അനുവദിച്ച് ധനവകുപ്പ്. കുടിശ്ശിക നൽകാൻ 52.85 കോടി രൂപയാണ് അനുവദിച്ചത്.
തുക ബുധനാഴ്ച മുതൽ അക്കൗണ്ടിലെത്തുമെന്ന് ധനവകുപ്പ് അറിയിച്ചു. എന്നാൽ, സമരത്തിന് വരുന്നവർക്ക് വണ്ടിക്കൂലിയായെന്നായിരുന്നു ഇതിനോടുള്ള സമരക്കാരുടെ പ്രതികരണം.
‘ഞങ്ങൾ ചെയ്‌ത ജോലിയുടെ കൂലി സമരം ചെയ്‌ത് വാങ്ങേണ്ട അവസ്ഥയാണ്. കുടിശ്ശിക അനുവദിച്ചുകൊണ്ടുള്ള ഓർഡർ നേരത്തേ വന്നതാണ്. അതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കില്ല. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. അതിൽ തീരുമാനമാകുംവരെ സമരം തുടരും’ -കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.കെ. സദാനന്ദൻ പറഞ്ഞു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 20ന് മഹാസംഗമം ഉൾപ്പെടെ നടത്താനിരിക്കെയാണ് സർക്കാർ രണ്ടു മാസത്തെ കുടിശ്ശിക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.