തിരുവനന്തപുരം: അടിത്തട്ടിൽനിന്ന് ലഭിച്ച കണക്കനുസരിച്ച് ചെറിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ഭരണം നിലനിർത്താമെന്ന വിശ്വാസത്തിൽ എൽ.ഡി.എഫ്. ഭരണവിരുദ്ധ വികാരത്തെ എം.എൽ.എമാരുടെ ജനപ്രീതിയിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയും മുന്നണിക്കുണ്ട്. എന്നിട്ടും ഭരണം ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് സി.പി.എമ്മും എൽ.ഡി.എഫിലെ ഘടകകക്ഷികളും. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി കീഴ്ഘടകങ്ങളിൽനിന്ന് വരുന്ന കണക്കുകൾ പാടേ തെറ്റുന്നു. ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും താഴേതട്ടിൽനിന്നുള്ള കണക്കുകളും യഥാർഥത്തിൽ ലഭിച്ച വോട്ടും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. അതിനാൽ, കണക്കുകളിൽ വിശ്വാസമർപ്പിച്ച് ഭരണത്തുടർച്ച ഉറപ്പിക്കുന്നില്ല പാർട്ടിയും മുന്നണിയും.
സാമൂഹിക മാധ്യമങ്ങളിൽ ഇടതുപക്ഷത്തിനുവേണ്ടി നിലകൊള്ളുന്ന സഹയാത്രികർപോലും വോട്ടെടുപ്പിനുശേഷം കഴിഞ്ഞ രണ്ടുദിവസമായി നടത്തുന്ന വിമർശനാത്മക വിലയിരുത്തലിന്‍റെ അടിസ്ഥാനം ഭരണം നഷ്ടപ്പെടുമെന്ന ‘ഫീൽ’ തന്നെയാണ്. അടിത്തട്ടുമുതൽ മേൽഘടകം വരെ നീളുന്ന സംഘടനാ സംവിധാനങ്ങളും ജനങ്ങളുമായി ഇഴയടുപ്പമുള്ള പ്രവർത്തകരുമായിരുന്നു ഇടതുമുന്നണിയുടെ, വിശേഷിച്ച് സി.പി.എമ്മിന്‍റെ കണക്കുകളുടെ ബലം. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമായി മൂന്നുനാല് ഘട്ടങ്ങളായി ശേഖരിക്കപ്പെടുന്ന ഈ കണക്കുകളിൽ ഏറ്റവുമൊടുവിലത്തെ ട്രെൻഡ് അനുസരിച്ചുള്ള ജനവികാരം പോലും പ്രതിഫലിക്കുമായിരുന്നു.
എന്നാൽ, 2001ലെ നിയമസഭ തെരഞ്ഞെടുപ്പുമുതൽ ഈ കണക്കുകൾ ഏറിയും കുറഞ്ഞും പാളിയിട്ടുണ്ട്. ജനകീയാസൂത്രണം ഉൾപ്പെടെയുള്ള വലിയ പരിഷ്കാരങ്ങളിലൂടെ ജനപ്രീതിയാർജിച്ച അന്നത്തെ സർക്കാറിന് തുടർച്ചയുണ്ടാകുമെന്ന് സി.പി.എം വിലയിരുത്തിയത് താഴേതട്ടിൽനിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഏറ്റവും മോശമായാൽപോലും 80 സീറ്റ് ഉറപ്പിച്ച മുന്നണിക്ക് കിട്ടിയതാകട്ടെ അതിന്‍റെ പകുതി മാത്രം. തൊട്ടുപിന്നാലെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലാകട്ടെ, പ്രതീക്ഷകൾക്കും മുകളിലുള്ള വിജയമാണ് എൽ.ഡി.എഫിന് ലഭിച്ചത്-20ൽ 18 സീറ്റ്. ശേഖരിച്ച കണക്കുകളേക്കാൾ വോട്ട് ഗണ്യമായി കുറയുമ്പോൾ മാത്രമല്ല, കൂടുമ്പോഴും യഥാർഥ ജനവികാരം മനസ്സിലാക്കുന്നതിൽ പാർട്ടി സംവിധാനം പരാജയപ്പെടുന്നതായി അന്ന് വിലയിരുത്തലുണ്ടായി. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും ഈ പ്രവണത ഏറ്റക്കുറച്ചിലുകളോടെ തുടർന്നു. ജനവികാരത്തെയും അടിയൊഴുക്കുകളെയും തിരിച്ചറിഞ്ഞ് തന്നെയാണോ ഇത്തവണയും കണക്ക് തയാറാക്കിയതെന്ന സംശയം നേതൃത്വത്തിനുണ്ട്. അതുകൊണ്ടാണവർ കണക്കുകളെ കണ്ണടച്ച് വിശ്വസിക്കാത്തതും ഭരണത്തുടർച്ചയിൽ ആശങ്കപ്പെടുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.