സാനിറ്ററി പാഡ് വരെ വലിച്ചിട്ട് പരിശോധിച്ചു; ഈ നാട്ടിൽ മക്കളോടൊപ്പം അന്തിയുറങ്ങാനുള്ള അവകാശമില്ലേയെന്ന് ഡോ. ഫൗസീന തക്ബീർ

പുലർച്ചെ വീട്ടിലെത്തിയ സംഘം സാനിറ്ററി പാഡടക്കം വലിച്ചിട്ട് പരിശോധിച്ചെന്ന് പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ ഭാര്യ ഡോ. ഫൗസീന തക്ബീർ. ഈ നാട്ടിൽ സ്വന്തം വീട്ടിൽ മക്കളോടൊപ്പം അന്തിയുറങ്ങാനുള്ള അവകാശമില്ലേയെന്നും അവർ ചോദിച്ചു. സാദിഖ് അഹമ്മദിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ ഇ.ഡി, എൻ.ഐ.എ സംഘം റെയ്ഡിനെത്തിയിരുന്നു. സാദിഖ് അഹമ്മദിനെ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

'ഒരു രേഖകളും റെയ്ഡിനെത്തിയവർ കൊണ്ടുപോയിട്ടില്ല. ആളുകളെ ഭീതിയിലാഴ്ത്തുക, പോപ്പുലർ ഫ്രണ്ടുകാർ വലിയ തെറ്റുകാരാണെന്ന് വരുത്തിതീർക്കുക എന്നതൊക്കെയാണ് ഈ റെയ്ഡുകളുടെ ഉദ്യേശം' - ഡോ. ഫൗസീന തക്ബീർ പറഞ്ഞു.

പുലർച്ചെ വീട്ടിലെത്തിയ സംഘം മൂന്നും അഞ്ചും എട്ടും വയസുള്ള മക്കൾ കിടന്നുറങ്ങുന്ന കട്ടിൽ വരെ പൊക്കി നോക്കിയെന്നും അവർ പറഞ്ഞു. 'സാധനങ്ങൾ മുഴുവൻ വാരി വലിച്ചിട്ടുണ്ട്. അരിപ്പെട്ടിയും സാനിറ്ററി പാഡും വരെ വലിച്ചിട്ടവയിലുണ്ട്. ഇതിലൊക്കെ എന്താണുള്ളത്. ഭിത്തിയിലൊക്കെ ഇടിച്ചിടിച്ച് നോക്കുകയായിരുന്നു. അതിനകത്തൊക്കെ ഞങ്ങൾ തുരങ്കം സൃഷ്ടിച്ച് എന്തൊക്കെയോ പൂഴ്ത്തിവെച്ച പോലെയായിരുന്നു പെരുമാറ്റം' - ഡോ. ഫൗസീന തക്ബീർ തുടർന്നു.

'ഉപയോഗിക്കുന്ന ഫോണുകൾ, ലാപ്ടോപ്, പെൻഡ്രൈവ്, മൂന്ന് സിഡികൾ, പോപ്പുലർ ഫ്രണ്ടിന്റെ പേരുള്ള രണ്ട് ടീഷർട്ടുകൾ, തൊപ്പികൾ ഇതൊക്കെയാണ് റെയ്ഡിനെത്തിയവർ പിടിച്ചെടുത്ത് കൊണ്ടുപോയത്. ഇതിലൊക്കെ എന്ത് തെളിവാണുള്ളത്. ഈ നാട്ടിൽ സ്വന്തം വീട്ടിൽ മക്കളോടൊപ്പം അന്തിയുറങ്ങാനുള്ള അവകാശമില്ലേ.. എന്ത് ഉമ്മാക്കി കാണിച്ചാലും ജീവൻ അവസാനിക്കുന്നത് വരെയും പോരാടും.' - ഡോ. ഫൗസീന തക്ബീർ പറഞ്ഞു.

Tags:    
News Summary - fawzeena thakbeer against NIA raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.