വ്യാജ പ്രചരണം: കെ.കെ. ശൈലജക്കും എം.വി. ഗോവിന്ദനുമെതിരെ ഡി.ജി.പിക്ക് പരാതിയുമായി ഷാഫി പറമ്പിൽ

വടകര: വ്യാജ പ്രചരണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കും എതിരെ ഡി.ജി.പിക്ക് പരാതി നല്‍കി വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ പരാതിയില്‍ ആവശ്യപ്പെടുന്നു.

അശ്ലീല വിഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ മാപ്പ് പറയണമെന്ന് ചൂണ്ടിക്കാട്ടി കെ.കെ. ശൈലജക്ക് കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടത്. ഷാഫി പറമ്പിലിന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു.

എന്നാൽ, മാപ്പ് പറയില്ലെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി. താന്‍ പറഞ്ഞ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് ശൈലജയുടെ പ്രതികരണം. ഇതേതുടർന്ന് നിയമനടപടി തുടരാൻ ഷാഫി തീരുമാനിച്ചിട്ടുണ്ട്.

ശൈലജയുടെ മോര്‍ഫ് ചെയ്ത വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ വിമർശനം ഉയർന്നിരുന്നു. എന്നാല്‍, വിഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നതെന്നാണ് താൻ പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം ശൈലജ തിരുത്തി. അതിനു പിന്നാലെയാണ് അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കിയത്.

വടകരയിൽ ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തില്‍ തനിക്ക് നേരെയുണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോ എന്നായിരുന്നു ഷാഫിയുടെ ചോദ്യം. ശൈലജ തിരുത്തിയതിൽ സന്തോഷമുണ്ടെന്നും അതേസമയം വിഡിയോയുടെ പേരിൽ തന്റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

വിഡിയോ വിവാദം വടകരയിൽ അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് എങ്കിൽ വിവാദം ശൈലജക്ക് ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. 

Tags:    
News Summary - Fake Propaganda: Shafi Parambil has filed a complaint against K.K. Shailaja and M.V. Govindan to the DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.