'ഒരുകിലോ കൊപ്രക്ക് 220 രൂപ, 200 രൂപക്ക് വ്യാജ വെളിച്ചെണ്ണ'; അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: വിപണിയിൽ വ്യാജ വെളിച്ചെണ്ണയുടെ വിപണനം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി ഭക്ഷ്യസുരക്ഷാ കമീഷണർ അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. മാർച്ചിൽ കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ചില ലോബികളാണ് വ്യാജ വെളിച്ചെണ്ണയുടെ വിൽപനക്ക് പിന്നിലുള്ളതെന്ന് പ്രഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിൽ പറയുന്നു.

ഒരു കിലോ വെളിച്ചെണ്ണക്ക് നാട്ടിൽ 400 രൂപയുള്ളപ്പോൾ വ്യാജ വെളിച്ചെണ്ണ 200 രൂപക്ക് ലഭിക്കുന്നു. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ചേരുവകളാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്. കോഴിക്കോട്, വയനാട്, വടകര കേന്ദ്രമാക്കിയാണ് ഏജന്റുമാർ വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. ഒരുകിലോ കൊപ്രക്ക് 220 രൂപ വിലയുള്ളപ്പോൾ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നതു ലീറ്ററിന് 200 – 260 രൂപ നിരക്കിലാണ്. കൊപ്രയെക്കാൾ വിലകുറച്ചാണു വെളിച്ചെണ്ണ വിൽപനയെന്ന് ചെറുകിട മില്ലുടമകൾ പറയുന്നു.

സംസ്ഥാനത്തെ ചില ഹോട്ടലുടമകൾ എണ്ണ പലഹാരങ്ങൾ തയാറാക്കുന്നത് വ്യാജ വെളിച്ചെണ്ണ ഉപയോഗിച്ചാണെന്നും പരാതിക്കാരൻ പറഞ്ഞു.


Tags:    
News Summary - Fake coconut oil: Human Rights Commission calls for urgent action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.