ആര്‍ഷോയെ വെട്ടിലാക്കിയ നിഖിൽ തോമസ് നേരിടേണ്ട ചോദ്യങ്ങളേറെ...

തിരുവനന്തപുരം: പൊലീസിെൻറ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് നേരിടേണ്ട ചോദ്യങ്ങൾ ഏറെ. വ്യാജ സർട്ടിഫിക്കറ്റ് ഒരുക്കാൻ സഹായിച്ചതാരാണ്?, ബി.കോം സര്‍ട്ടിഫിക്കറ്റിന് കേരള സര്‍വകലാശാല നല്‍കിയ എലിജിബിലിറ്റി സ്വന്തമാക്കിയതെങ്ങനെ?, എം.കോം പ്രവേശനത്തിനായി എം.എസ്.എം കോളജ് മാനേജ്മെന്റിനെ ബന്ധപ്പെട്ട സി.പി.എം നേതാവ് ആര്?, വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘങ്ങളുമായി നിഖിലിന് ബന്ധമുണ്ടോ?... എന്നിങ്ങനെ നിരവധിയായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റിനെചൊല്ലി നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മാധ്യമ ഗൂഡാലോചനയാണെന്നുമാണ് അഭിപ്രായപ്പെട്ടത്. എന്നാൽ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞതോടെയാണ് ആർഷോവിന് തന്റെ വാക്കുകൾ വിഴുങ്ങേണ്ടി വന്നത്. ശരിക്കും ഇത്തരമൊരു പ്രതിസന്ധിയിലേക്ക് എസ്.എഫ്.ഐ നേതൃത്വത്തെ തള്ളിവിട്ടത് നിഖിൽ തോമസ് നൽകിയ ആത്മവിശ്വാസമാണ്. കാര്യങ്ങളുടെ വസ്തുത അറിയാൻ വിളിപ്പിച്ച നേതൃത്വത്തിനുമുൻപിൽ കള്ളം പറയുകയായിരുന്നു.

എസ്.എഫ്.ഐയെയും അതുവഴി സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കിയ നിഖിൽ തോമസിന്റെ നടപടി നേതൃത്വം ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് നിഖിലിനെ സി.പി.എമ്മിൽ നിന്നും പുറത്താക്കുന്നത്. നിഖില്‍ തോമസ് സമര്‍പ്പിച്ച ബി.കോം സര്‍ട്ടിഫിക്കറ്റിന് കേരള സര്‍വകലാശാല നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐ നേതൃത്വം നിഖിലിന്റെ കെണിയിൽ വീണത്.

പുതിയ സാഹചര്യത്തിൽ കേരളത്തിന് പുറത്ത് പണം വാങ്ങി സർട്ടിഫിക്കറ്റ് നൽകുകയും അറ്റൻഡൻസ് നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. അഡ്മിഷൻ ഏജന്റുകളായി പല മാഫിയകളും പ്രവർത്തിക്കുന്നുണ്ട്. നിഖിൽ ഇത്തരം മാഫിയകളിൽ അകപ്പെട്ടോ എന്ന് പൊലീസ് അന്വേഷിക്കും.

Tags:    
News Summary - Fake certificate case: Nikhil Thomas faces more questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.