തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനത്തിൽ ഫണ്ട് വക മാറ്റലിന് പിന്നാലെ പരിപാടിക്ക് ആളെക്കൂട്ടാൻ തദ്ദേശ സെക്രട്ടറിമാർക്ക് നോട്ടീസും. തിരുവനന്തപുരം ജില്ലയിലുള്ളവർക്കാണ് നോട്ടീസ് ലഭിച്ചത്. പാവപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിന് മാറ്റി വെച്ചിരുന്ന ഫണ്ടിൽ നിന്നാണ് പ്രഖ്യാപന സമ്മേളനം നടത്തുന്നത്. ഒന്നരക്കോടി രൂപയാണ് പരിപാടിക്ക് വേണ്ടി ചെലവാക്കുന്നത്.
ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം നടത്തിയത്. സർക്കാറിന്‍റെ വാദം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്കരിക്കുകയു ചെയ്തു. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് പേര് കേരളത്തിലുണ്ടായിരിക്കെ ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് പട്ടികയുണ്ടാക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചത്. തട്ടിപ്പാരോപണങ്ങൾ പ്രതിപക്ഷത്തിന്‍റെ ശീലമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
64006 കുടുംബങ്ങൾക്ക് ഭക്ഷണം, വീട്, സൗജന്യ ചികിത്സ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി എന്ന് കാണിച്ചാണ് സർക്കാറിന്‍റെ പ്രഖ്യാപനം. സെൻട്രൽ സ്റ്റേഡിയത്തിൽ 5 മണിക്കാണ് സമ്മേളനം. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്നാണ് സർക്കാറിന്‍റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.