തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശൂർ: പൂരാവേശത്തിലേക്ക് തൃശൂർ ഉണരാനിരിക്കെ നാടിനെ നടുക്കിയ വൻ സ്ഫോടനത്തിൽ ആറ് മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പുരയിലാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ മരണനിരക്ക് ഇനിയും ഉയർന്നേക്കും.പൊട്ടിത്തെറി തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‍കരമായിരിക്കുകയാണ്.

അപകടസമയത്ത് പുരയ്ക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ പൊള്ളലേറ്റവരിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ടിനായി തയാറാക്കിവെച്ച അമിട്ടുകളും ഗുണ്ടുകളും ഉൾപ്പെടെയുള്ള സാമഗ്രികളാണ് സ്ഫോടനത്തിൽ കത്തിയത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നു വീണു. കിലോമീറ്ററുകൾ ദൂരേക്ക് സ്ഫോടനത്തിന്റെ മുഴക്കം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

സംഭവസ്ഥലത്ത് അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരിസരപ്രദേശങ്ങളിൽ ഇനിയും സ്ഫോടന സാധ്യതയുണ്ടോ എന്ന് വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്. കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചേക്കും.

അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുമ്പോഴാണ് ഈ അപകടം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങളിൽ വന്ന വീഴ്ചയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ അപകടം പൂരത്തിന്റെ വെടിക്കെട്ട് ഒരുക്കങ്ങളെ എപ്രകാരം ബാധിക്കുമെന്ന ആശങ്കയിലാണ് പൂരപ്രേമികൾ.

Tags:    
News Summary - Explosion at a fireworks display in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.