തിരുവനന്തപുരം: പേര്യ മുതൽ അവസാനിക്കാത്ത മരംമുറി മുട്ടിലിൽ എത്തി നിൽക്കുേമ്പാൾ പ്രതിക്കൂട്ടിലാകുന്നത് സി.പി.െഎയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ. മുതിർന്ന മന്ത്രിമാരും പാർട്ടിനേതൃത്വവും പ്രതിരോധത്തിലാകുേമ്പാൾ വിവാദ ഉത്തരവിനെ 'വ്യാഖ്യാനിച്ച്' പിടിച്ച് നിൽക്കാൻ ശ്രമിക്കുകയാണ് സി.പി.െഎ.
തെരഞ്ഞെടുപ്പ് ചട്ടത്തിെൻറയും കോവിഡ് നിയന്ത്രണങ്ങളുടെയും മറവിൽ അഞ്ച് ജില്ലകളിലായി 250 കോടിയോളം വിലയുള്ള മരങ്ങളാണ് മുറിച്ചുതള്ളിയത്. തടയുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെന്ന ഉത്തരവിലെ ഭീഷണി മരംമുറിക്ക് ആക്കംകൂട്ടി. രാഷ്ട്രീയതീരുമാനമില്ലാതെ ഇത്തരമൊരു ഉത്തരവ് ഇറക്കാൻ ഉദ്യോഗസ്ഥർ തയാറാവില്ലെന്നാണ് ആക്ഷേപം. ആദ്യം മൗനം പാലിെച്ചങ്കിലും റവന്യൂവകുപ്പിെൻറ ഒത്തുകളി വെളിപ്പെട്ടതോടെ നേതൃത്വം വെട്ടിലായി. വിശ്വാസ്യയോഗ്യമായ വിശദീകരണം നൽകാൻ മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും നേതൃത്വത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിലേക്ക് തീരുമാനത്തിെൻറ ഭാരം ഇറക്കിവെക്കാനാണ് സി.പി.െഎ ശ്രമം. പക്ഷേ സി.പി.എം പരസ്യമായി പിന്തുണക്കുന്നില്ല. ഇതിനിടെ മുഖ്യമന്ത്രിയുടെ ഒാഫിസുമായി വിവാദത്തെ ബന്ധപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ നീക്കവും വിജയിച്ചില്ല. ശേഷമാണ് വിശദീകരണവും വ്യാഖ്യാനവുമായി നേതൃത്വം എത്തിയത്.
ആദ്യമായല്ല സി.പി.െഎ നേതൃത്വവും മന്ത്രിമാരും സമാനവിവാദത്തിൽ പ്രതിക്കൂട്ടിലാവുന്നത്. 1996-2001 ലെ ഇ.കെ. നായനാർ സർക്കാറിൽ സി.പി.െഎ റവന്യൂവകുപ്പ് ഭരിക്കുേമ്പാഴാണ് ഒരു കോടിയുടെ 431 മരങ്ങൾ നിയമവിരുദ്ധമായി മുറിച്ച വയനാട് പേര്യ മരംമുറി അരങ്ങേറിയത്. റവന്യൂമന്ത്രി കെ.ഇ. ഇസ്മാഇൗലിെൻറ ഒാഫിസിന് കാര്യമായ പങ്കുണ്ടെന്നായിരുന്നു അന്നത്തെ റവന്യൂ സെക്രട്ടറി ജിജി തോംസണിെൻറ അന്വേഷണ റിപ്പോർട്ടിലെ നിഗമനം. റിപ്പോർട്ട് സമർപ്പിച്ചിട്ടും അത് മന്ത്രിസഭയെ േപാലും മന്ത്രി കാണിച്ചില്ല. കോടതി ഇടപെടലിലാണ് റിപ്പോർട്ട് ഹൈകോടതിയിൽ എത്തിയത്. ഇതിനിടെ ജിജി തോംസണെ അപ്രധാന സ്ഥാനത്തേക്ക് മാറ്റി. നടപടിയെക്കുറിച്ച് വാചാലനായ ഇസ്മാഇൗൽ ഒടുവിൽ പാർട്ടിക്കാരുടെ ബന്ധത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശം ഉണ്ടായപ്പോൾ രഹസ്യമാക്കിവെച്ചുവെന്നാണ് ആക്ഷേപം.
2005 ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ അട്ടിമറിച്ചതിലും സി.പി.െഎയുടെ പങ്ക് വിവാദമായി. സി.പി.െഎ ഒാഫിസുമായി ബന്ധപ്പെട്ട വിവാദത്തോടെ ഒഴിപ്പിക്കലിനെ സി.പി.എം വിഭാഗീയതയെ മുന്നിൽ നിർത്തി അട്ടിമറിച്ചു. ആ സർക്കാറിെൻറ കാലത്തെ മെർക്കിസ്റ്റൺ എസ്റ്റേറ്റ് വിവാദത്തിലും സി.പി.െഎ പെട്ടു.
വ്യക്തത തേടി എ.ജിക്ക് കത്തയച്ചു
കൊച്ചി: പട്ടയഭൂമിയിലെ മരം മുറിക്കാന്‍ അനുമതി നൽകി കഴിഞ്ഞ വർഷം റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തങ്ങൾക്ക് ബാധകമാണോയെന്നത് സംബന്ധിച്ച് വനം വകുപ്പ് അഡ്വക്കറ്റ് ജനറലിെൻറ (എ.ജി) വ്യക്തത തേടിയതിെൻറ വിശദാംശങ്ങൾ പുറത്തുവന്നു.
2020 ഒക്ടോബര്‍ 24ന് റവന്യൂ പ്രന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത തേടി വനം േറഞ്ച് ഓഫിസറാണ് ജനുവരി 10ന് എ.ജിക്ക് കത്ത് നൽകിയത്. ഈ കത്ത് എ.ജിയുടെ ഓഫിസില്‍നിന്ന് ജനുവരി 14ന് വനം സ്പെഷല്‍ ഗവ. പ്ലീഡര്‍ക്ക് കൈമാറി. എന്നാൽ, കത്തിന് മറുപടി നൽകും മുേമ്പ ഈ വർഷം ഫെബ്രുവരി രണ്ടിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചു. ഇതോടെ വനം വകുപ്പിെൻറ കത്തിന് പ്രസക്തിയില്ലാതായി. പിന്നീട് ഏപ്രിലിലാണ് വനം വകുപ്പ് സ്പെഷല്‍ ഗവ. പ്ലീഡര്‍ എ.ജിക്ക് മറുപടി നൽകിയത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് വനം വകുപ്പിന് ബാധകമല്ലെന്നും പട്ടയഭൂമിയിലെ മരം മുറിക്കൽ വനം വകുപ്പിന് തടയാൻ തടസ്സമില്ലെന്നുമുള്ള മറുപടിയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.