പത്രിക തള്ളിയതിനെതിരായ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർഥികളുടെ ഹരജി നാളത്തേക്ക്​ മാറ്റി

കൊച്ചി: തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനെതിരായ ഹരജി നാളെ പരിഗണിക്കാനായി ഹൈകോടതി മാറ്റി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

 ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡൻറ് ഒപ്പിട്ട ഫോം എ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് തലശേരിയിൽ പത്രിക നൽകിയ ബി.ജെ.പി സ്ഥാനാർഥിയും കണ്ണൂർ ജില്ലാ പ്രസിഡന്‍റുമായ എൻ. ഹരിദാസിന്‍റെ  ആരോപണം.

ഫോം എയും  ബിയും പത്രികക്ക്​ ഒപ്പം  നൽകിയിരുന്നു. എന്നാൽ ഫോം എയിൽ ഒപ്പിട്ടില്ല എന്ന അപാകത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുത്തുന്നതിനായി മാർച്ച് 19 ന് അത് മടക്കി നൽകാൻ വരണാധികാരിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന 20 ന് ദേശീയ പ്രസിഡന്‍റ്​ ഒപ്പിട്ട ഫോം എ പത്രികക്ക്​ ഒപ്പം നൽകിയെങ്കിലും സ്വീകരിച്ചില്ല.

തുടർന്ന് ഫോം എ നൽകിയിട്ടില്ല എന്ന പേരിൽ തള്ളുകയായിരുന്നു. കരുതിക്കൂട്ടിയാണ് വരണാധികാരി ഈ നിലപാട് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ പത്രികക്ക്​ ഒപ്പം നൽകിയ ഫോം എ സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും പത്രിക സ്വീകരിക്കാൻ നിർദേശിക്കുകയും മത്സരിക്കാൻ അനുവദിക്കുകയും ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.

നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന ഫോം ബിയിൽ സംസ്ഥാന പ്രസിഡൻറിന്‍റെ ഒപ്പില്ല എന്ന കാരണത്താലാണ് തന്‍റെ പത്രിക തള്ളിയതെന്ന് ഗുരുവായൂർ സ്ഥാനാർഥിയായ മഹിള മോർച്ച സംസ്ഥാന പ്രസിഡന്‍റ്​ നിവേദിത സുബ്രഹ്മണ്യന്‍റെ ഹരജിയിൽ പറയുന്നു.

എന്നാൽ എ, ബി ഫോമുകളിൽ ഒപ്പിടാത്തത് പത്രിക തള്ളാൻ കാരണമല്ല. ഈ സാഹചര്യത്തിൽ വരണാധികാരി ഏകപക്ഷീയവും സ്വേഛാപരവും ശരിയല്ലാത്തതുമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. അധികാര ദുർവിനിയോഗമാണ്. അതിനാൽ, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നൽകിയത്.

Tags:    
News Summary - Election Commission must submit affidavit; High Court has adjourned hearing of Thalassery BJP candidate's petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.