എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

‘രോഗി പുക വലിച്ചിരുന്നു എന്ന കാരണത്താൽ മെഡിക്കൽ ക്ലെയിം നിഷേധിക്കാനാവില്ല’ -ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി

കൊച്ചി: രോഗി പുകവലിച്ചിരുന്നു എന്നത് മെഡിക്കൽ ​െക്ലയിം നിഷേധിക്കാനുള്ള കാരണമല്ലെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി. പുകവലിയാണ് രോഗകാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയുണ്ടെന്നും അനുമാനങ്ങളുടെ പേരിൽ ക്ലെയിം നിഷേധിക്കാനാവില്ലെന്നും കോടതി വിധിച്ചു.

മൂവാറ്റുപുഴ സ്വദേശിനി ഷൈബി ജോസ് സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിധി. ഇന്‍ഷുറന്‍സ് പോളിസിയിലെ ഒഴിവാക്കല്‍ വ്യവസ്ഥകള്‍ മെഡിക്കല്‍ തെളിവുകളില്ലാതെ അനുമാനങ്ങളുടെ പേരില്‍ പ്രയോഗിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു.

മുമ്പ് രോഗി പുകവലിച്ചിരുന്നുവെന്ന ആശുപത്രി രേഖയിലെ പരാമര്‍ശം എടുത്തു പറഞ്ഞ്, പിതാവ് ജോസ് മത്തായിയുടെ ഇന്‍ഷൂറന്‍സ് ക്ലെയിം നിരസിച്ച കമ്പനിയുടെ നടപടിക്കെതിരെയാണ് ഷൈബി ജോസ് കോടതിയെ സമീപിച്ചത്. അന്നനാള അര്‍ബുദത്തെ തുടര്‍ന്ന് ജോസ് മത്തായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 4,63,928 രൂപ ആകെ ചെലവായി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള മെഡിസെപ്പ് പദ്ധതി പ്രകാരം ക്ലെയിം സമര്‍പ്പിച്ചെങ്കിലും, രോഗി മുമ്പ് പുകവലിച്ചിരുന്ന ആളാണെന്ന കാരണത്തില്‍ നിരസിക്കുകയായിരുന്നു. പുകവലിച്ചതു മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പോളിസി പരിധിയില്‍ വരില്ലെന്നുള്ള ഒഴിവാക്കല്‍ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിരസിച്ചത്.

കമ്പനിയുടെ നടപടി വീഴ്ചയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനായ, വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. ഇന്‍ഷുറന്‍സ് കരാറുകളുടെ വ്യവസ്ഥകളില്‍ ഏതെങ്കിലും തരത്തിലുള്ള അവ്യക്തതയുണ്ടെങ്കില്‍ അതിന്റെ ആനുകൂല്യം പോളിസി ഉടമക്ക് നല്‍കണമെന്നുള്ള സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി.

അടിയന്തര ഘട്ടങ്ങളിൽ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ഇത്തരം ബാലിശമായ കാരണങ്ങൾ പറഞ്ഞ് നിഷേധിക്കുന്നത് ഇൻഷുറൻസ് വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.

മെഡിസെപ്പ് പദ്ധതി പ്രകാരം അനുവദനീയമായ പരമാവധി തുകയായ മൂന്നു ലക്ഷം രൂപ നല്‍കാനാണ് വിധി. ഇന്‍ഷുറന്‍സ് നിഷേധിച്ചതുമൂലം ഉണ്ടായ മാനസിക വിഷമങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും കോടതി ചെലവിനും 15,000 രൂപ നഷ്ടപരിഹാരവും കമ്പനി നല്‍കണം. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയില്‍ ഹാജരായി.

Tags:    
News Summary - Smoking Alone Can't Void Insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.