കെ.പി. ശശികല, എം. ശിവപ്രസാദ്
കോഴിക്കോട്: ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടതിനെ വിമര്‍ശിച്ച എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന് മറുപടി നൽകി കെ.പി. ശശികല. ‘മോന്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ..’ എന്നാണ് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കൂടിയായ ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ബംഗാളിലും ത്രിപുരയിലും ഒക്കെ കൊടുത്ത ആ മരുന്ന് ഇവിടെയും മോന് കൃത്യമായി കിട്ടും. അതോടെ മോന്റെ അസുഖം പൂര്‍ണമായും മാറും.
‘മോനേ ശിവകുമാരാ, മോന്റെ അസുഖം ഞങ്ങള്‍ക്ക് പിടികിട്ടി. മദനിയെക്കാത്ത് മോന്റപ്പൂപ്പന്മാര്‍ വേദിയില്‍ തൊഴുതിരുന്നപ്പോള്‍ മോന് ഈ ഏനക്കേട് ഉണ്ടായിരുന്നില്ല. മദനിയുടെ ഫ്ലക്സ് സഖാക്കളുടെ തലയില്‍ കയറ്റി വെച്ചപ്പോഴും മോന് വിഷമം ഉണ്ടായിരുന്നില്ല. കാന്തപുരത്തെയും പാണക്കാടിനേയും സർവമാന സമസ്തകളെയും കേരള രാഷ്ട്രീയം കെട്ടിപ്പിടിച്ചപ്പോൾ മോൻ ഇങ്ക് കുറുക്ക് കഴിക്കുകയായിരുന്നു. മോനുള്ള മരുന്ന് ഈ സമൂഹം തരും. ഇത്തിരി വൈകിയാലും തരും’ -എന്നും പരിഹസിക്കുന്നുണ്ട്.
വര്‍ഗീയത പറയുന്നവര്‍ക്ക് പരവതാനി വിരിക്കരുതെന്ന് പറഞ്ഞ അതേ വി.ഡി. സതീശന്‍, ഇന്ന് കേരളത്തെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന വര്‍ഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേര്‍ത്ത് നിര്‍ത്തി പാലൂട്ടുകയാണെന്നായിരുന്നു എം. ശിവപ്രസാദിന്റെ വിമര്‍ശനം. എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദിക്ക് കൈയടിച്ച ലീഗുകാരും കോണ്‍ഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കുമെന്നും ശിവപ്രസാദ് പരിഹസിച്ചിരുന്നു.
ഇന്നലെയാണ് കെ.പി. ശശികലയുടെയും ആര്‍.വി. ബാബുവിന്റെയും നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കള്‍ വി.ഡി. സതീശനെ സന്ദർശിച്ചത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദു നേതൃ സമ്മേളനത്തില്‍ സംഘടന നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങൾ അടങ്ങുന്ന നിവേദനവും മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.
ഉന്നയിക്കപ്പെട്ട ബഹുഭൂരിപക്ഷം ആവശ്യങ്ങളോടും വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ആര്‍.വി. ബാബു പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. വളരെ തിരക്കുകൾക്കിടയിലും വളരെ ക്ഷമാപൂർവം അദ്ദേഹം ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു ഐക്യവേദി നേതാക്കളായ സുബ്രഹ്മണ്യന്‍ മൂസ്സത്, മോഹന്‍ ത്രിവേണി, പ്രഫ. ഗോപിനാഥന്‍, കെ.വി. ശിവന്‍, സുശികുമാര്‍, കെ. പ്രഭാകരന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.