തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഡിജിറ്റൽ മീഡിയ വഴിയുള്ള സർക്കാറിന്റെ പി.ആർ കാമ്പയിനുവേണ്ടി വിജ്ഞാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് അനുവദിച്ചത് 15 കോടി രൂപ. പ്രധാന പാതകൾക്ക് സമീപവും നഗരങ്ങളിലും മുഖ്യമന്ത്രിയുടെ ചിത്രസഹിതമുള്ള കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിക്കാനും കെ.എസ്.ആർ.ടി.സി ബസുകളിൽ ഉൾപ്പെടെ പരസ്യം ചെയ്യാനുമായി കോടികൾ ചെലവിട്ടതിന് പുറമെയാണ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് 15 കോടി കൂടി അനുവദിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ പദ്ധതികൾ, വിവരങ്ങൾ, കാമ്പയിനുകൾ എന്നിവയുടെ ലഭ്യത പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ യൂട്യൂബ്, ഗൂഗിൾ ആഡ്സ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ഡെയ്ലിഹണ്ട്, ഒ.ടി.ടി എന്നീ പ്ലാറ്റ് ഫോമുകൾ കേന്ദ്രീകരിച്ചുള്ള സമഗ്ര ഡിജിറ്റൽ മാർക്കറ്റിങ് കാമ്പയിനാണ് 15 കോടി അനുവദിച്ചത്. ഇതിൽ അഞ്ച് കോടി കഴിഞ്ഞ സാമ്പത്തിക വർഷത്തെ ചെലവുകളിൽ ഉൾപ്പെടുത്തി മുൻകൂറായി അനുവദിക്കുകയും ചെയ്തു.
മാർച്ച് 13ന്റെ തീയതിയിലാണ് പി.ആർ.ഡി ഉത്തരവെങ്കിലും പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സമീപകാലത്തൊന്നും കാണാത്ത രീതിയിൽ കോടികൾ ചെലവിട്ടുള്ള പി.ആർ കാമ്പയിനാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ അവസാനകാലത്ത് നടത്തിയതെന്ന ആക്ഷേപം ശരിവെക്കുന്നതാണ്പി.ആർ.ഡി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.